കൊച്ചി: വിദേശങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി ഫോണ്‍ വിളികളും എസ്എംഎസ്-ഇ മെയില്‍ സന്ദേശങ്ങളുമാണ് ജന്മഭൂമിയുടെ ഗള്‍ഫ് പ്രത്യേക പതിപ്പിനു കിട്ടിയത്. മറ്റു മാദ്ധ്യമങ്ങള്‍ മറച്ച യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നാണവരില് പലരും അഭിനന്ദിച്ചത്. ഒപ്പം ചില ദയനീയാവസ്ഥകള്‍ പ്രവാസികളും മടങ്ങിയെത്തിയവരും പറഞ്ഞു. ഞങ്ങള്‍ വിശദീകരിച്ച സ്ഥിതിവിശേഷത്തിന്റെ അതിദയനീയ ലോകമാണവര് തുറന്നുകാട്ടിയത്.
മാസങ്ങളായി ശമ്പളം കിട്ടാതെ, ജോലി നഷ്ടമായി, മറ്റു തൊഴില്‍ തേടാന്‍ പോലുമാകാതെ ഭക്ഷണമില്ലാതെ കഴിയുന്നവരുടെ കൃത്യമായ എണ്ണം പതിനായിങ്ങള്‍ വരും. പക്ഷേ, ജോലി തിരികെ കിട്ടുമെന്നും ശമ്പളമെങ്കിലും കിട്ടാന്‍ അതൊന്നും പുറത്തുപറയാതിരിക്കുന്നതാണ് ബുദ്ധിയെന്നും കരുതി പുറത്തുപറയാത്തവരാണധികം.
ജിദ്ദയില്‍നിന്ന് അസറുദ്ദീന് വിളിച്ചു,”സര്, പത്രം ഓണ്‍ലൈനില്‍ വായിച്ചു. മറ്റു മാദ്ധ്യമങ്ങള്‍ പറയാത്തതാണ്. അവര്‍ക്ക് ഇവിടെ ബിസിനസ് ഉള്ളതിനാല്‍ ഭരണാധിപന്മാര്ക്ക് അതൃപ്തിയുണ്ടാക്കുന്ന വാര്‍ത്തകള്‍ കൊടുക്കില്ല. ഞങ്ങള്‍ നാട്ടുകാരേക്കാള്‍ അവര്‍ക്ക് താത്പര്യം ഈ നാട്ടിലെ ബിസിനസിലാണ്.” അസറുദ്ദീനെ പോലെ പലരും പറഞ്ഞു സങ്കടങ്ങള്‍, അവസ്ഥകള്‍.
ഇക്കാമ പുതുക്കിക്കിട്ടാത്തവര്ക്ക് പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. നാട്ടിലേക്കു പോരാന്‍ ചെയ്യേണ്ട ഔദ്യോഗിക കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ ഭയമാണ്. മിക്കവരുടെയും ഹെല്‍ത്ത് കാര്‍ഡുകളുടെ കാലാവധി കഴിഞ്ഞു. ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ടിലെ പണം പോലും തിരിച്ചെടുക്കാനാവുന്നില്ല, ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനു പോലും കഴിയാത്ത സ്ഥിതിയാണ് ചിലര്‍ വിവരിച്ചത്.
ഓണ്‍ലൈന്‍ വില്‍പ്പനക്കുള്ള വെബ്സൈറ്റുകളില്‍ ആറേഴ് മാസമായി കാണുന്ന വില്‍പ്പന വസ്തുക്കളില്‍ അധികവും വീട്ടുപകരണങ്ങളാണ് എന്ന സത്യം ഗള്‍ഫ് മലയാളികളുടെ ഗതികേടു വിളിച്ചോതുന്നു. വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന അറിയിപ്പിന്റെ തള്ളിച്ചയാണ്. എക്സ്പാറ്റ്, ഒഎല്‍എക്സ് തുടങ്ങിയ സൈറ്റുകളില്‍ അലമാരകള്‍, സോഫ, കട്ടില്, കിടക്ക, തുടങ്ങി ഗ്യാസ് സ്റ്റൗ പോലും വില്ക്കുന്നവരുടെ എണ്ണം കാര്യങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു.
കുടുംബത്തോടൊപ്പം താമസിച്ചിരുന്നവര്‍ വീട്ടുകാരെ നാട്ടിലേക്കയച്ച് ഒറ്റയ്ക്കു താമസമായി. ഇതോടെ വലിയ സൗകര്യങ്ങളുള്ള വീടുകള്‍ ഒഴിഞ്ഞ് ചെറിയ സൗകര്യങ്ങള്‍ തേടിത്തുടങ്ങി. മുന്‍പ് വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നവര്‍ വീടിന്റെ ഭാഗം വാടകയ്ക്കു കൊടുക്കാന്‍ തുടങ്ങി. വീടുകള്‍ക്കു മുന്നില്‍ ‘വാടകയ്ക്ക്’ ബോര്‍ഡുകള്‍ വ്യാപകമായി.
നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ഒറ്റയ്ക്കു താമസിക്കുന്നവര്‍ ഭക്ഷണം റസ്റ്ററന്റുകളില്നിന്നാക്കിക്കഴിഞ്ഞു. ജോലി നഷ്ടമാകുമെന്ന ഭീതിയില്‍ മുന്‍കരുതലെടുക്കുന്നവര്‍ ഏറെയാണ്. ആകെ അസ്വസ്ഥയും ആശങ്കയുമാണ് ആരുടെ മുഖത്തുമെന്ന് മുഹമ്മദ് അഷ്റഫ് വിവരിച്ചു. ഒമ്പതു മാസമായി ശമ്പളമില്ലാതെ, ജോലിയും നഷ്ടമായി ഖത്തറില്‍ കഴിയുന്ന മുഹമ്മദ് സലിം പറഞ്ഞു:
”ഗള്‍ഫില്‍ പ്രശ്നമെന്ന് പെട്ടെന്നൊരു വാര്‍ത്ത. എല്ലാം പരിഹരിച്ചുവെന്ന് പിന്നെ വാര്‍ത്തകള്‍. പക്ഷേ, ഇവിടെ നില്‍ക്കക്കള്ളിയില്ലാതെ നാട്ടിലേക്കു പോരാന്‍ ശ്രമിക്കുമ്പോള്‍ നാട്ടില്‍നിന്ന് വീട്ടുകാര്‍ ചോദിക്കുന്നു, പ്രശ്നമൊക്കെ തീര്‍ന്നെന്നാണല്ലോ വാര്‍ത്ത, പിന്നെന്തിന് മടങ്ങുന്നു?”
സൗദിയില്‍നിന്ന് മടങ്ങി ചെര്‍പ്പുളശേരിയിലെത്തിയ നവീന്‍ കുമാര്‍ പറഞ്ഞു.
”ഇതിനേക്കാളെല്ലാം ഭയാനകവും ദയനീയവുമാണ് സ്ഥിതി. തല്ക്കാലം സമാധാനിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഇനിയുള്ള നാള് ഗള്‍ഫ് നല്ല സ്വപ്നമേഖലയല്ല എന്നാണ്. കരുതല്‍ വേണം. ആരും പറയാത്തത് ചൂണ്ടിക്കാണിച്ചത് നന്നായി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: