ന്യൂദൽഹി: വിവാദ മത പ്രഭാഷകൻ സക്കീർ നായിക്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് വിദേശ രാജ്യങ്ങളിൽ നിന്നുമായി 60 കോടി രൂപ എത്തിയെന്ന് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകനായ സക്കീർ നായിക്കിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം എത്തിയിരിക്കുന്നത്.
നേരത്തെ സക്കീറിന്റെ മത പ്രഭാഷങ്ങൾക്ക് പ്രചോദിതരായി നിരവധിയാളുകൾ ഭീകരവാദത്തിലേക്ക് തിരിഞ്ഞതായി മുംബൈ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹൈദരാബാദിൽ നിന്നും അറസ്റ്റിലായ ഐഎസ് ബന്ധമുള്ള യുവാക്കളും ധാക്കയിൽ ആക്രമണം നടത്തിയ ഭീകരരും സക്കീറിന്റെ പ്രഭാഷണങ്ങളിൽ പ്രചോദിതരായിരുന്നു എന്ന് ഇന്റലിജൻസ് ഏജസികൾക്ക് വിവരം ലഭിച്ചിരുന്നു.
സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സംഘടന, പണവും പാരിതോഷികങ്ങളും നൽകി ലോകത്താകമാനം 800ഓളം പേരെ മതം മാറ്റിയതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. പല അന്വേഷണ ഏജൻസികൾ ഇയാളുടെ നീക്കങ്ങൾ സസൂക്ഷം നിരീക്ഷിക്കുന്നതിനാൽ സക്കീർ ഭാരതത്തിലേക്ക് വരാതെ സൗദിയിലെ മദീനയിൽ തങ്ങുകയാണ്.
സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാന്‍ മുംബൈ പോലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്. ബംഗ്ലാദേശിലെ ധാക്കയില്‍ സ്ഫോടനം നടത്തിയ ഒരു ഭീകരന് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് നായിക്കിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: