റിയോ: റിയോ ഡി ജനീറോ: താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ബ്രസീൽ ഫുട്ബോൾ ടീം നിർണായക മത്സരത്തിൽ മിന്നുന്ന ഫോമിലേക്കുയർന്ന് ഒളിമ്പിക്സ് ക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് അവർ ഡെന്മാർക്കിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അവസാന എട്ടിലേക്ക് കുതിച്ചത്.
ബ്രസീലിനോട് തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി ഡെന്മാർക്കും അവസാന എട്ടിൽ ഇടംപിടിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾരഹിത സമനിലയിൽ തളയ്ക്കപ്പെട്ട ബ്രസീലിന് അവസാന മത്സരം നിർണായകമായിരുന്നു. എന്നാൽ അവസാന പോരാട്ടത്തിൽ കാനറികൾ വിശ്വരൂപം പൂണ്ടതോടെ ഡാനിഷ് പട കളിക്കളത്തിൽ ഒന്നുമല്ലാതായി. ക്വാർട്ടർ ഫൈനലിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.
ഗബ്രിയേൽ ബാർബോസയുടെ ഇരട്ട ഗോൾ നേട്ടമാണ് ബ്രസീൽ ജയം അനായാസമാക്കിയത്. 26, 80 മിനിറ്റുകളിലായിരുന്നു ഗബ്രിയേലിന്റെ ഗോളുകൾ. 40-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും 50-ാം മിനിറ്റിൽ ലുവാൻ ഗാർഷ്യയും കാനറികൾക്കായി ഗോൾ നേടി.
ഗ്രൂപ്പ് ബിയിൽ നിന്ന് നേരത്തെ ക്വാർട്ടർ ഉറപ്പിച്ച നൈജീരിയക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി കൊളംബിയയും മുന്നേറി. അവസാന മത്സരത്തിൽ നൈജീരിയയെ 2-0ന് പരാജയപ്പെടുത്തിയതോടെ കൊളംബിയൻ മുന്നേറ്റം സുഗമമായത്. കൊളംബിയക്ക് വേണ്ടി കളിയുടെ നാലാം മിനിറ്റിൽ തിയോഫിലോ ഗ്വിറ്റിരസും 63-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡോർലാൻ പാബനും ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ജപ്പാൻ 1-0ന് സ്വീഡനെ പരാജയപ്പെടുത്തിയെങ്കിലും പുറത്തായി.
ഗ്രൂപ്പ് സിയിൽ നിന്ന് ദക്ഷിണ കൊറിയ ഗ്രൂപ്പ് ചാമ്പ്യന്മാരായും ജർമ്മനി രണ്ടാം സ്ഥാനക്കാരായും ക്വാർട്ടറിലെത്തി. ജർമ്മനി മറുപടിയില്ലാത്ത പത്ത് ഗോളുകൾക്ക് ഫിജിയെ തകർത്തപ്പോൾ ദക്ഷിണ കൊറിയ 1-0ന് മെക്സിക്കോയെ കീഴടക്കി. ജർമ്മനിക്ക് വേണ്ടി നിലാസ് പീറ്റേഴ്സൺ അഞ്ച് ഗോളുകൾ നേടിയപ്പോൾ മക്സ് മേയർ ഹാട്രിക്കും സ്വന്തമാക്കി.
ഗ്രൂപ്പ് ഡിയിൽ നിന്ന് പോർച്ചുഗലും ഹോണ്ടുറാസും മുന്നേറിയപ്പോൾ അർജന്റീന ക്വാർട്ടറിൽ കടക്കാതെ പുറത്തായി. ക്വാർട്ടറിൽ കടക്കാൻ അർജന്റീനക്ക് അവസാന മത്സരത്തിൽ ഹോണ്ടുറാസിനെ തോൽപ്പിക്കണമായിരുന്നു. എന്നാൽ മത്സരം സമനിലയിൽ കലാശിച്ചതോടെ മികച്ച ഗോൾ ശരാശരിയിൽ ഹോണ്ടുറാസ് മുന്നേറുകയായിരുന്നു. പോർച്ചുഗലിനെ അവസാന കളിയിൽ അൾജീരിയയും 1-1ന് സമനിലയിൽ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: