പരവൂര്‍: പരവൂര്‍ മണിയംകുളം പാലം മുതല്‍ കുട്ടൂര്‍ പാലം വരെയുള്ള റോഡിന്റൈ വശങ്ങളില് മാലിന്യങ്ങള്‍ തള്ളുന്നു. നാളുകളായി ഇതൊരു നിത്യസംഭവമാണ്. രാത്രിയാകുമ്പോള്‍ വലിയ ചാക്ക് കെട്ടുകളിലും കവറുകളിലുമായാണ് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത്.
അഞ്ചലാഫീസ് വാര്‍ഡ് പരിസരത്താണ് ഇത് കൂടുതലായി കാണുന്നത്. ഈ റോഡിന്റെ ഇരുവശങ്ങളിലും കാട് കയറികിടക്കുന്നത് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നവര്‍ക്ക് സഹായമാകുകയാണ്. പല പ്രാവശ്യം വാര്‍ഡ് കൗണ്‍സിലറോട് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ല. മണിയംകുളം പാലത്തിന്റെ തൊട്ടടുത്തായി യുപി സ്കൂളും ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. നിരവധി കുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്. കാട് കയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കള്‍ ഇവിടം കയ്യടക്കിയിരിക്കുകയാണ്. കൂടാതെ ഇവിടെ കൊണ്ടുതള്ളുന്ന മാലിന്യങ്ങള്‍ നായ്ക്കള്‍ വലിച്ചിഴച്ച് സ്കൂളിന്റെ പരിസരപ്രദേശങ്ങളിലും തൊട്ടടുത്തുള്ള ക്ഷേത്രപരിസരത്തും കൊണ്ടിടുന്നത് നിത്യസംഭവമാണ്. ഈ പരിസരത്ത് കൂടി കടന്നുപോകുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തിയാണ് പോകുന്നത്.
മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നതിനാല്‍ തൊട്ടടുത്ത വാര്‍ഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവിടം ക്യാമറയുടെ നിരീക്ഷണത്തിലാണ് എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് ക്യാമറ ഒരു പ്രശ്നമേയല്ല. അവിടെയും കവറുകളിലായി മാലിന്യങ്ങള്‍ കൊണ്ടുതള്ളുകയാണ്. കഴിഞ്ഞ വര്‍ഷം ആരോഗ്യകേരളം അവാര്‍ഡ് നേടിയ പരവൂര്‍ മുനിസിപ്പാലിറ്റി കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും ഏറെ കൊട്ടിഘോഷിച്ചിരുന്നു. ഒരാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ക്ലീന്‍ കേരളാ പദ്ധതിയില്‍ മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലെയും ശുചീകരണ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. പരവൂര്‍ മുനിസിപ്പാലിറ്റിയിലും ക്ലീന്‍കേരളാ പദ്ധതിയുടെ ഭാഗമായി ശുചീകരണ തൊഴിലാളികളെ ആദരിച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടത്തുമ്പോള്‍ മുനിസിപ്പല്‍ അധികാരികളും ജനപ്രതിനിധികളും അവരവരുടെ പരിസരപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മാലിന്യപ്രശ്നങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: