കോഴിക്കോട്: വിദ്യാര് ത്ഥികളോട് ബസ് ജീവനക്കാര്‍ ഏതെങ്കിലും വിധത്തില്‍ വിവേചനപരമായി പെരുമാറുന്നപക്ഷം ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ബസ്സുടമകള്‍ക്ക് മുന്നറിയിപ്പ് നല്കി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വിദ്യാ ര്‍ത്ഥി കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തത് കാരണം വിദ്യാര്‍ത്ഥി റോഡില്‍ വീഴാനിടയായ സംഭവത്തില്‍ തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരമിതപ്പെടുത്തുക, മറ്റുള്ളവര്‍ കയറുന്നതു വരെ അവരെ പുറത്ത് നിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവര്‍ക്കായി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുക, മോശമായി സംസാരിക്കുക, വഴിയില്‍ ഇറക്കിവിടുക തുടങ്ങി ഏതെങ്കിലും രീതിയിലുള്ള വിവേചനം ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. മുതിര്‍ന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ യാത്രക്കാരെ വിവേചനപരമായി കാണുന്നത് പെര്‍മിറ്റ് നിയമത്തിന്റെ ലംഘനമാണ്. കുട്ടികള്‍ക്ക് കണ്സെഷന് അനുവദിക്കുന്നതു മൂലമുണ്ടാവുന്ന നഷ്ടം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബസ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ബസ്സുകളില്‍ സമീപ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യമേ കയറിയിരിക്കുന്നത് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. മറ്റെവിടെയും വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത് കയറ്റുന്ന രീതി അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ബസ്സുകളുടെ മല്‍സര ഓട്ടം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേയും കര്‍ശന നടപടികളെടുക്കാന്‍ പോലീസ്, ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബെഹ്റ, കോഴിക്കോട് ആര്.ടി.ഒ സി.ജെ പോള്‍സണ്‍, വടകര ആര്.ടി.ഒ വിനേഷ് ടി.സി, ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: