സ്വന്തം ലേഖകന്‍
ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഒ.പിയിലെത്തുന്ന രോഗികളുടെ ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. നിത്യേന ആയിരത്തോളം രോഗികളെത്തുന്ന ഇവിടെ പരിശോധനയ്ക്ക് മിക്ക ദിവസവും രണ്ട് ഡോക്ടര്‍മാരാണ് ഉള്ളത്. മണിക്കൂറുകളോളം കാത്തുനിന്നാണ് രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത്. നേരത്തെ ഏഴ് ഡോക്ടര്‍മാര്‍ വരെ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ മൂന്ന് പേരാണ് ഉള്ളത്. ഒരാള്‍ വാര്‍ഡില്‍ പരിശോനയ്ക്ക് പോയാല്‍ പിന്നെ രണ്ടുപേരെ ആശ്രയിക്കണം. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഒ.പി സമയം. എന്നാല്‍ എത്ര സമയം വൈകിയാലും മുഴുവന്‍ രോഗികളേയും പരിശോധിച്ചതിനുശേഷമാണ് ഉള്ള ഡോക്ടര്‍ മടങ്ങാറുള്ളത്. ആശുപത്രിയില്‍ ഉടന്‍ പുതിയ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുള്ള ഇവിടെ ഡോക്ടര്‍മാരുടെ കുറവാണ് രോഗികളുടെ ദുരിതത്തിന് കാരണം. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ അവഗണന നേരിട്ട ഈ ആതുരാലയം എല്‍ഡിഎഫ് വന്നിട്ടും ശരിയാക്കിയില്ല.
നേരത്തെ എംഎല്‍എ ഫണ്ടായ 50 ലക്ഷം രൂപാ ചിലവില്‍ ആശുപത്രി ഗേറ്റും പന്തലും നിര്‍മ്മിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ദീനദയാല്‍ ഉപാധ്യായ ആരോഗ്യ പദ്ധതിയില്‍ 50 ലക്ഷം രൂപയാണ് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ നിര്‍മ്മാണം കേന്ദ്ര പൊതുമരാമത്ത് ആണ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: