കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാരോ വിദ്യാഭ്യാസവകുപ്പ് അധികൃതരോ ഇറക്കുന്ന ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പെങ്കിലും പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.
അധ്യയനവര്‍ഷത്തിനുശേഷം ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ അവ കുട്ടികളുടെ അവകാശത്തെയോ സ്വാഭാവികനീതിയെയോ ബാധിക്കാന്‍ പാടില്ലെന്നും കമ്മീഷന് അംഗം കെ. നസീര്‍ ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടു പ്ലസ്സ് ടൂ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്കൂളിലെ ഗൈഡ്സില് പ്രവര്‍ത്തിച്ച പരാതിക്കാര്‍ക്ക് മറ്റു കുട്ടികള്‍ക്കു ലഭിച്ചതുപോലെ ഗ്രേസ് മാര്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു പരാതി. യൂണിറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും 80 ശതമാനം ഹാജരോടെ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഗ്രേസ് മാര്‍ക്കിന് അര്ഹതയുളളൂവെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഈ ഉത്തരവ് പുറപ്പെടുവിച്ചത് അക്കാദമിക് വര്‍ഷം അവസാനിക്കാറായ 2016 ജനുവരിയിലാണെന്ന് കമ്മീഷന് കണ്ടെത്തി. കുട്ടികള്‍ക്കായി നിബന്ധനകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അവ നിശ്ചയിച്ചെങ്കില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയൂയെന്ന് കമ്മീഷന് നിരീക്ഷിച്ചു. വൈകി പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധന ഹര്‍ജിക്കാര്‍ക്ക് ബാധകമാക്കുന്നത് ബാലാവകാശലംഘനമാണെന്ന് കമ്മീഷന് വിലയിരുത്തി.
പരാതിക്കാര്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്റ്റര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി രണ്ടുമാസത്തിനകം അറിയിക്കാനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: