ശ്രീനഗര്‍: അറസ്റ്റിലായ പാക്കിസ്ഥാനി ഭീകരന് ബഹദൂര്‍ അലി തന്റെ കുടുംബത്തെ കാണണമെന്ന് എന്‍ഐഎയോട് അഭ്യാര്‍ത്ഥിച്ചതായി സൂചന.
റിപ്പോര്‍ട്ടുകളനുസരിച്ച് അലിയുടെ അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. തുടര്‍ന്ന് പാക്കിസ്ഥാന് ഹൈകമ്മീഷണര്‍ അബ്ദുള്‍ ബാസിത്തിന് ഇതു സംബന്ധിച്ച സന്ദേശം കൈമാറും.
അലിയെ ചോദ്യം ചെയ്തതില്‍ നിന്ന് വെളിപ്പെട്ടത് അലിയും സംഘവും ഭാരതത്തിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചിരുന്ന വഴി അവര്‍ നന്നായി പരിശോധിച്ചിരുന്നെന്നാണ്. പദ്ധതി പ്രകാരം ഇവര്‍ വഴികളുടെ എല്ലാം വീഡിയോ കൃത്യമായി പകര്‍ത്തിയിരുന്നതായാണ് അറിയാന്‍ കഴിയുന്നത്.
ഹന്ദ്വാരാ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ പൊതു ഇടങ്ങള്‍ ഗ്രനേഡുകളുപയോഗിച്ച് തകര്‍ക്കാന്‍ അലി നേരത്തെയും ശ്രമിച്ചിരുന്നതായാണ് വിവരം.
അലിക്ക് പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ ഭാരതത്തിലെത്തിയത് കശ്മീര്‍ സാഹചര്യം മുതലെടുക്കാനാണെന്നും എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്‍ഐഎ ഐജി സഞ്ജീവ് സിങാണ് ഇതു സംബന്ധിച്ച വിവരം മാധ്യമങ്ങളോട് പങ്കു വെച്ചത്.
പാക് അധീന കശ്മീരിലെ ഭീകര സംഘടനകളുടെ കണ്ട്രോള് റൂമില്‍ നിന്നും അലിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിരന്തരമായി ലഭിച്ചിരുന്നെന്നും സഞ്ജീവ് സിങ് വ്യക്തമാക്കിയിരുന്നു.
പ്രദേശവാസികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, സൈന്യത്തെ അക്രമിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അലിയെ ഭാരതത്തിലേയ്ക്ക് അയച്ചതെന്നും എന്‍ഐഎ പറഞ്ഞിരുന്നു.
ഏകദേശം 30 മുതല്‍ 50വരെ ആളുകള്‍ ലക്ഷ്കര്‍-ഇ-തൊയ്ബയില്‍ നിന്ന് പരിശീലനം നേടിയവരാണെന്നും ഇവര്‍ അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണെന്നും എന്‍ഐഎ പറഞ്ഞു. പാക് അധീന കശ്മീരില്‍ നിലയുറപ്പിച്ചിരിക്കുന്ന ലക്ഷ്കര്‍-ഇ-തൊയ്ബയെ അല്ഫ-3 എന്ന പേരിലാണ് അറിയപ്പെടുന്നത്.
അലിയില്‍ നിന്ന് വന്‍തോതിലുള്ള ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു. അലിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ എകെ-47 തോക്കുകളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റേഡിയോ, കോബസ് ജിപിഎസ്, ഭൂപടങ്ങള്‍, ജപ്പാന് നിര്‍മ്മിത ഐക്കണ്‍ സെറ്റുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: