തുറവൂര്‍: വളമംഗലം എസ്എന്‍ജിഎം സ്വശ്രയ കോളേജില്‍ അദ്ധ്യാപകര്‍ നടത്തുന്ന സമരം പോലിസിനെ ഉപയോഗിച്ച് അടിച്ച് അമര്‍ത്താന്‍ ശ്രമം. ഇരുപതോളം അദ്ധ്യാപികമാരെയും ജീവനക്കാരെയും അന്യായമായി അറസ്റ്റു ചെയ്ത കുത്തിയതോട് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് മാര്‍ച്ച് കത്തിയതോട് പാലത്തിന് സമീപം തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. സംഭവം വഷളായതോടെ ചേര്‍ത്തല ഡിവൈഎസ്പി സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും കസ്റ്റഡിയിലെടുത്തവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോളേജ് മാനേജ്മെന്റും സമരക്കാരുടെ പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 80 ദിവസമായി എസ്എന്‍ജിഎം സ്വാശ്രയ കോളേജില്‍ അദ്ധ്യാപകരും ജിവനക്കാരും സമരത്തിലാണ്. ഒരു കാരണവും കൂടാതെ അദ്ധ്യാപകരെ മാനേജ്മെന്റ് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയനില്‍ പെട്ട 21 പേര് സമരത്തില്‍ ആയിരുന്നു. കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താത്ത രീതിയില്‍ മതിലിന് അകത്ത് സമാധാനപരമായി സമരം ചെയ്യുവാന്‍ കോടതി സമരക്കാര്‍ക്ക് അനുവാദം നല്കിയിട്ടുള്ളതാണ്. എന്നിട്ടും മാനേജ്മെന്റിന്റെ വാക്കുകേട്ട് കുത്തിയതോട് എസ്ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 11നായിരുന്നു പോലിസ് സമരക്കാരെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവരും സമരത്തിന് ഉണ്ടായിരുന്നുവെങ്കിലും സിപിഎം നേത്യത്വത്തിലെ ചിലര്‍ മാനേജ്മെന്റില്‍ നിന്ന് വന്‍തുക വാങ്ങി ഇവരെ സമരത്തില്‍ നിന്ന് പിന്‍വലിച്ചതായും ഇവര്‍ക്ക് മറ്റ് ജോലിയും, കോളേജിന് നല്കിയ ലക്ഷങ്ങളുടെ ഡെപ്പോസിറ്റ് തുകയും തിരികെ ലഭിച്ചിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പോലിസ് സ്റ്റേഷന് മാര്‍ച്ച് ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.വി. പ്രകാശന്, മണ്ഡലം ജന. സെക്രട്ടറി മധുസുദനന്‍, ഉമാദേവി എന്നിവര്‍ സംസാരിച്ചു. സി.പി. അശോകന്, സന്തോഷ്കുമാര്‍, സുമേഷ്, സുധീഷ്, രാജേഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. സ്ത്രീകള്‍ അടക്കമുള്ളവരെഅന്യായമായി അറസ്റ്റുചെയ്ത കുത്തിതോട് എസ്ഐക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നല്കി. സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മാനേജ്മെന്റിനെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് എസ്. ജയകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: