ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് ഉല്‍പ്പാദക ബോണസ് ലഭിച്ചിട്ട് മൂന്ന് വര്‍ഷം, ഇരു മുന്നണികളും കര്‍ഷകരെ കബളിപ്പിക്കുന്നു. ഈ ഇനത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് പത്ത് കോടിയോളം രൂപയാണ്. 2013ല്‍ ബോണസ് തുക വര്‍ധിപ്പിച്ചതായി ഉത്തരവിറക്കിയെങ്കിലും പിന്നീട് ഒരു രൂപ പോലും നല്‍കിയില്ല.
നെല്ലുവില പോലും യഥാസമയം നല്‍കാതെ കര്‍ഷകരെ ദ്രോഹിക്കുന്നത് കൂടാതെയാണ് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പോലും നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തത്. 2013 മുതല്‍ വിതരണംചെയ്യേണ്ട ഉല്‍പ്പാദക ബോണസാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഹെക്ടറിന് 1000 രൂപയായി ബോണസ് വര്‍ദ്ധിപ്പിച്ചെങ്കിലും പിന്നീട് ആര്‍ക്കും നല്‍കിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലയില്‍ രണ്ടു കൃഷിയിറക്കുന്ന കര്‍ഷകര്‍ക്കും ഈ ആനുകൂല്യം നല്‍കിയില്ല.
പ്രതിവര്‍ഷം 3.5 കോടി രൂപയാണ് ഈയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു രൂപപോലും വിതരണം ചെയ്തില്ല. ചമ്പക്കുളം, വെളിയനാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത്.
ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിനു കീഴില്‍ 12,000 ഹെക്ടറിലാണ് രണ്ടു സീസണിലായി കൃഷിയുള്ളത്. ഇവിടെ മാത്രം 3.5 കോടിയിലേറെയാണ് കുടിശ്ശിക. കായല്‍ കൃഷിനിലങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വെളിയനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിനു കീഴിലും ഇതിനു സമാനമായ തുക കുടിശ്ശികയുണ്ട്.
കഴിഞ്ഞ സീസണില്‍ വെള്ളപ്പൊക്കക്കാലത്ത് മടവീഴ്ച മൂലവും നെല്ല് സംഭരണം വൈകിയതുമൂലവും കൃഷി നാശവും വിള നാശവും നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കിയിരുന്നില്ല. ഇതും വര്‍ഷങ്ങളായി കുടിശ്ശികയാണ്. പമ്പിങ് സബ്സിഡി, വിത്ത്, വളം സബ്സിഡി എന്നിവയും യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: