ദേവന്മാർ പറഞ്ഞു: ‘ദുഷ്ടഭൂപാലന്മാരുടെ ഭാരം താങ്ങാനാവാതെ ഈ ധര ഞങ്ങളെ വന്നുകണ്ടു സങ്കടം പറഞ്ഞു. അവളുടെ സങ്കടം ഇല്ലാതാക്കാൻ ഞങ്ങൾക്കാവുകയില്ല. അതിനു ഭുവനേശ്വരിയായ അമ്മ തന്നെ തുണയ്ക്കണം. ഭൂമിയുടെ സങ്കടം തീർത്താലും. മഹിഷാകാരം പൂണ്ട രാക്ഷസനെയും അവന്റെ പടയെയും നീയെത്രവേഗമാണ് ഇല്ലാതാക്കിയത്? ശുംഭൻ, നിശുംഭൻ, രക്തബീജൻ, ചണ്ഡമുണ്ഡന്മാർ, ധൂമ്രലോചനൻ, ദുർമുഖൻ, ദുസ്സഹൻ, കരാളൻ, എന്നിവരെയെല്ലാം നീയെത്ര നിഷ് പ്രയാസമാണ് കൊന്നൊടുക്കിയത്. ദേവവൈരികളായ ഈ അസുരന്മാരെയും അവിടുന്നു തന്നെ ഹനിച്ചു ഭൂമിയുടെ ഭാരം കുറച്ചു തന്നാലും.’
ഇതെല്ലാം കേട്ട് ത്രിപുരസുന്ദരി മന്ദഹാസംതൂകിക്കൊണ്ട് അവരോടു പറഞ്ഞു: ‘ദേവന്മാരേ, ഈ ദുഷ്ടന്മാരെ വകവരുത്താൻ ഞാൻ തന്നെ അംശാവതാരം കൈക്കൊള്ളുന്ന കാര്യം മുൻപേതന്നെ ചിന്തിച്ചിരുന്നു. മാഗധാദികളെ ഞാൻ നേരിട്ട് വധിക്കാം. മറ്റുള്ളവരെ ഇല്ലാതാക്കാൻ നിങ്ങളും എന്റെ ശക്തിക്കൊപ്പം ഭൂമിയിൽ വന്നു പിറക്കുക. കശ്യപമുനി ഭാര്യയുമായി യാദവകുലത്തിൽ വസുദേവനായി ജനിക്കട്ടെ. ആനകദുന്ദുഭി എന്ന പേരിൽ അദ്ദേഹത്തിന് കീർത്തിയുണ്ടാകും. ഭൃഗുശാപത്തിന് വിധേയനായി വിഷ്ണുവിന്റെ അംശവും അവിടെ വസുദേവപുത്രനായി ജനിക്കട്ടെ. ഞാൻ ഗോകുലത്തിലെ യശോദയുടെ പുത്രിയായി ജനിക്കാം. കാരാഗൃഹത്തിൽ ജനിച്ച ദേവകീ പുത്രനെ ഗോകുലത്തിൽ എത്തിച്ച് പകരം ഞാൻ കാരാഗൃഹത്തിലെത്താം. ദേവകീ ഗർഭത്തിൽ ശേഷൻ ഉണ്ടാവുമ്പോൾ ഞാനത് രോഹിണിയിലേക്ക് മാറ്റുകയും ചെയ്യാം. ഞാൻ ഈ രണ്ടു ബാലന്മാരെയും ശക്തരാക്കി ദുഷ്ടനിഗ്രഹത്തിനു വേണ്ട സഹായങ്ങൾ ചെയ്തുകൊള്ളാം. ഇന്ദ്രാംശഭൂതനായി അർജ്ജുനൻ ജനിക്കും. ധർമ്മത്തിനംശമായി യുധിഷ്ഠിരൻ ഉണ്ടാവും.
വായുവിന്റെ അംശമായി ഭീമനും അശ്വിനീ ദേവകളുടെ അംശാവതാരങ്ങളായി നകുലനും സഹദേവനും ജനിക്കും. ഇവരെല്ലാം ചേർന്നാൽ ദുഷ്ടനിഗ്രഹം നിഷ് പ്രയാസം നടക്കും. വസുവിന്റെ അംശമായി ഗാംഗേയനും അവിടെയുണ്ടാവും. ഇപ്പോൾ നിങ്ങൾ സമാധാനമായി മടങ്ങിയാലും. ഭൂമിക്ക് സ്വസ്തി ഭവിക്കട്ടെ. കുരുക്ഷേത്രത്തിൽ ഏറെപ്പേർ സ്വയം പടവെട്ടി നശിക്കാൻ ഇടയാകും. യാദവരും മമതാദി ദോഷങ്ങൾ കാരണം നശിച്ചില്ലാതാവും. ബ്രാഹ്മണ ശാപം ആ കുലത്തെ നശിപ്പിക്കും. വിഷ്ണുവിനും ശാപമേറ്റ് ശരീരമുപേക്ഷിക്കേണ്ടി വരും. നിങ്ങൾ ദേവന്മാർ പത്നിമാരോടോപ്പം വിഷ്ണുവിന് തുണയായി മഥുരയിലും ഗോകുലത്തിലും പിറവിയെടുക്കണം.’
വ്യാസൻ പറഞ്ഞു: ‘ഇങ്ങനെ അനുഗ്രഹിച്ച് ദേവി തൽക്ഷണം മറഞ്ഞു. ദേവന്മാരും ഭൂമിദേവിയും അവരവരുടെ ഗേഹങ്ങളിലേക്ക് പോയി. ദേവിയുടെ വാക്കിന്റെ ബലത്തിൽ പ്രചോദിതയായ ഭൂമി അല്ലലില്ലാതെ കഴിഞ്ഞുവന്നു. പൂവല്ലികളും ഔഷധസസ്യജാലങ്ങങ്ങളും കൊണ്ട് സ്വയമവൾ അലങ്കൃതയായി.
ദേവന്മാർ തുഷ്ടി പൂണ്ടു. മുനിമാർ സന്തുഷ്ടരായി. ആസന്നമായ ധർമ്മജയത്തെയോർത്ത് എല്ലാവരുടെയും ഉള്ളം പ്രതീക്ഷാനിർഭരതയോടെ നിറവാർന്നു നിന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: