കൊച്ചി: മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ അഞ്ച് ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് തീരാന്‍ ആഴ്ചകള്‍ വേണ്ടിവരും. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വെട്ടിപ്പിന്റെ പൂര്‍ണ്ണരൂപം പുറത്ത് വരു.
350 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മുത്തൂറ്റ് ഫൈനാന്സില് 150 കോടിയുടെയും, മുത്തൂറ്റ് ഫിന്‍കോര്‍പില്‍ 125 കോടിയുടെയും മിനി മുത്തൂറ്റില്‍ 75 കോടിരൂപയുടെയും ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നികുതിവെട്ടിപ്പിന്റെ വ്യാപ്തി റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ബിനാമിയായി വന്‍തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പണയ സ്വര്‍ണം ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വലിയ തോതില്‍ ക്രമക്കേട് നടന്നിരിക്കുന്നത്. സ്വര്‍ണ പണയത്തില്‍ വായ്പ എടുത്തവര്‍ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ പണയ സ്വര്‍ണം ലേലം ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ ലേലം ചെയ്യുന്ന സ്വര്‍ണത്തിന്റെ വായ്പാകുടിശിക ഒഴികെയുള്ള പണം തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ പല സ്ഥാപനങ്ങളും ഇത് പാലിക്കാറില്ല. ഇത്തരത്തില്‍ അനധികൃതമായി ഈടാക്കിയ തുകയിലാണ് പ്രകടമായ ക്രമക്കേട് കണ്ടെത്തിയത്. മുത്തൂറ്റിന്റെ മുന്നു സ്ഥാപനങ്ങളിലുമായി വന്‍ തുക വന്‍കിട നിക്ഷേപമായി എത്തിയതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. മുത്തൂറ്റുമായി ബന്ധപ്പെട്ട 60 കേന്ദ്രങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: