കാസര്‍കോട്: ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്, കുപ്പി മുതലായവ ശേഖരിച്ച് ഉപജീവനം നടത്തുന്നവരും പാഴ്വസ്തു വ്യാപാരികളും സര്‍ക്കാരിന്റെ ശുചിത്വ പദ്ധതിയുടെ ഭാഗമാകുന്നു. ഇതിന്റെ ഭാഗമായി ശുചിത്വ മിഷന് ആരംഭിച്ച പാഴ്വസ്തു വ്യാപാരികളുടെ രജിസ്ട്രേഷന് തുടരുകയാണ്. പാഴ്വസ്തു പെറുക്കി ഉപജീവനമാര്‍ഗം നടത്തുന്നവര്‍ക്കും, പാഴ്വസ്തു വ്യാപാരികള്‍ക്കും രജിസ്ട്രേഷന്റെ ഭാഗമാകാം.
സംസ്ഥാന വ്യാപകമായി ഒക്ടോബറില്‍ നടത്തുന്ന അജൈവ മാലിന്യ ശേഖരണ ക്യാമ്പയിനില്‍ രജിസ്ട്രേഷന് നടത്തുന്ന പാഴ്വസ്തു വ്യാപാരികള്‍ക്കായിരിക്കും മുഖ്യപങ്ക്. ഈ രജിസ്ട്രേഷനിലൂടെ അനൗപചാരികമായി വ്യാപാരം നടത്തുന്ന പാഴ്വസ്തു വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകാനും സാധിക്കും. രണ്ടു ഘട്ടമായി നടത്തുന്ന രജിസ്ട്രേഷനില്‍ ആദ്യപടിയായി വ്യക്തിപരമായ വിവരങ്ങളും രണ്ടാം ഘട്ടത്തില്‍ അവര്‍ ശേഖരിക്കുന്ന പാഴ് വസ്തുക്കളുടെ വിവരങ്ങളുമാണ് ഉള്‍പ്പെടുത്തുക.
എല്ലാ തരം അജൈവ വസ്തുക്കളും തരംതിരിച്ച് ശേഖരിക്കുന്നതിനും ആവശ്യക്കാരായ വ്യാപാരികള്ക്കെത്തിക്കുന്നതിനും അതിന്റെ പുനരുപയോഗ ഉറപ്പു വരുത്തുന്നതിനും സാധിക്കും. രജിസ്ട്രേഷനു കീഴില്‍ വരുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകൃത ഐഡന്റിറ്റി കാര്‍ഡ്, യൂണിഫോം, ആരോഗ്യ പരിരക്ഷ കാര്‍ഡ് പോലുള്ള ആരോഗ്യ സാമൂഹ്യ സാമ്പത്തിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തും. അജൈവ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തികളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനയും മറ്റു ആനുകൂല്യങ്ങളും നല്‍കും. രജിസ്ട്രേഷന് അതാത് ജില്ലാ ശുചിത്വ മിഷന് ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: