ആലപ്പുഴ: 64-ാമത് നെഹ്റുട്രോഫി ജലോത്സവം നാളെ പുന്നമടക്കായലില്‍ നടക്കും. 25 ചുണ്ടന്‍വള്ളങ്ങളും 41 ചെറുവള്ളങ്ങളും അടക്കം 66 വള്ളങ്ങള്‍ മാറ്റുരയ്ക്കും. 20 ചുണ്ടന് വള്ളങ്ങള്‍ നെഹ്റുട്രോഫിക്കായി മത്സരിക്കുന്നത് ആദ്യമാണ്.
63 വര്‍ഷത്തെ പതിവില്‍ നിന്നും വ്യത്യസ്തമായി സമയത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനലില്‍ മത്സരിക്കുന്ന ചുണ്ടന്‍വള്ളങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണ. ഇതിന് ഡിജിറ്റല്‍ ബോര്‍ഡുകളും ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി ബോട്ട്റേസ് സൊസൈറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ പത്രസമ്മേളനത്തില്‍ അറിയിച്ചു. വള്ളംകളിക്ക് കേന്ദ്രം ആദ്യമായി 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്പോണ്സര്ഷിപ്പുകള് ഉള്‍പ്പെടെ രണ്ടേകാല്‍ കോടിയുടെ വരവാണ് പ്രതീക്ഷിക്കുന്നത്. ഇതിനുസരിച്ച് വള്ളങ്ങളുടെ ബോണസ് തുകയും കൂട്ടി.
ഫൈനലിലെത്തുന്ന എല്ലാചുണ്ടന്വള്ളങ്ങള്ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കും. എല്ലാ വള്ളങ്ങള്‍ക്കും ബോണസ് ഉണ്ട്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥിയാകും. മന്ത്രിമാരായ പി. തിലോത്തമന്, കടകംപള്ളി സുരേന്ദ്രന്, മാത്യു ടി. തോമസ്, രാജസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് തുടങ്ങിയവര്‍ വള്ളം കളി കാണാനെത്തും. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിക്കും.കഴിഞ്ഞ വര്‍ഷം കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹര്‍ തായങ്കരിയായിരുന്നു ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: