ഈരാറ്റുപേട്ട: പാടത്ത് പണിയെടുക്കുന്നവന് വരമ്പത്ത് കൂടി കൊടുക്കുമെന്ന് പറഞ്ഞവര്‍ നസീറിന് ഏതു വേലയ്ക്കുള്ള കൂലിയാണ് നല്‍കിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകര്‍ കൊന്ന സിപിഎം നടയ്ക്കല്‍ പത്താഴപ്പടി മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം. നസീറിന്റെ വീട് സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ അഴിമതി ചോദ്യം ചെയ്തതാണ് നസീര്‍ ചെയ്ത തെറ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം പ്രവര്‍ത്തകനെ സഹപ്രവര്‍ത്തകര്‍ തന്നെ കൊല ചെയ്തത നടപടിയെക്കുറിച്ച് സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് രമേശ് ആവശ്യപ്പട്ടു. നസീറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും തയ്യാറാകാത്ത സിപിഎം നേതൃത്വം കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നസീറിന് മതിയായ ചികത്സ പോലും ലഭിക്കാതിരിക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടതായി നസീറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി രമേശ് വെളിപ്പെടുത്തി.
തെളിവ് നശിപ്പിക്കാനും കേസില്‍ നിന്ന് പിന്മാറാനും ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി നസീറിന്റെ ബന്ധുക്കള്‍ രമേശിനോട് പറഞ്ഞു. നസീറിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എംടി. രമേശ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റെ് എന്‍ ഹരി, ജനറല്‍ സെക്രട്ടറി കെപി സുരേഷ്, വി.സി അജികുമാര്‍, കെ.പി സനല്‍കുമാര്‍, രാജേഷ് പാറയ്ക്കല്‍, കെ.വി മധു, ജിജോ ജോസഫ്, കെ.ആര് മോഹനന് കുളത്തിങ്കല്‍, ഇ.ഡി രമണന് എന്നിവരും രമേശിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: