തൃശൂര്‍: കെ.എം.മാണിയുടെ കൈപിടിക്കാനുള്ള സിപിഎം മോഹങ്ങള്‍ക്ക് സിപിഐ വിലങ്ങിട്ടു. മാണിയുമായി ഒരു സഹകരണവും വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്ക്കാന് സിപിഐ തീരുമാനിച്ചു. എന്നാല്‍ സിപിഐക്കുള്ളില്‍ രണ്ടഭിപ്രായമുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സീനിയര്‍ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, ബിനോയ് വിശ്വം തുടങ്ങിയവര്‍ ഇന്നലെ തൃശൂരില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയിലും മുന്നണിയിലും മാണിക്കെതിരായ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചു.
സിപിഎം നിലപാടിനെ അനുകൂലിക്കുന്ന ദേശീയ എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ.ഇ.ഇസ്മയിലും കെ.പി.രാജേന്ദ്രനും സ്ഥലത്തുണ്ടായിട്ടും ഒഴിവാക്കി. യുഡിഎഫ് വിട്ടതുകൊണ്ട് മാണി വിശുദ്ധനാകില്ലെന്ന് കാനം ഇന്നലെയും തുറന്നടിച്ചു.
രണ്ടുവര്‍ഷം മുമ്പും മാണിയുമായി സിപിഎം നടത്തിയ സഖ്യനീക്കം പൊളിച്ചത് രാജേന്ദ്ര രവീന്ദ്രസഖ്യമാണ്. അന്ന് സിപിഎമ്മിലെ വി.എസ്.വിഭാഗവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പി.സി.ജോര്‍ജ്ജും കോടിയേരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മാണി എല്‍ഡിഎഫിനൊപ്പം നീങ്ങാന്‍ സമ്മതിച്ചതാണ്. എന്നാല്‍ അന്ന് വി.എസും കാനവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെയാണ് നീക്കം പാളിയത്. എന്നാല്‍ അന്നത്തെപ്പോലെ വി.എസ്. പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നുറപ്പില്ല. കാനത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വ്യക്തമായ മേധാവിത്വം ഉള്ളതിനാല്‍ ഇസ്മയിലിന്റേയും കൂട്ടരുടേയും അഭിപ്രായം പരിഗണിക്കാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: