കോട്ടയം: യുഡിഎഫില്‍ നിന്നു പുറത്തുചാടിയ കേരള കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തരകലഹം. മുന്നണി വിട്ടതിലുള്ള അതൃപ്തി ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി യതോടെ, വിശദീകരണവുമായി കെ.എം. മാണി എത്തിയെങ്കിലും പാര്‍ട്ടിയിലെ അസ്വാരസ്യം രൂക്ഷമാണ്.
ജോസഫിന്റെ അനുയായി മുന്‍മന്ത്രി മോന്സ്ജോസഫാണ് ആദ്യം വെടി പൊട്ടിച്ചത്. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്നാണ് ചാനല്‍ അഭിമുഖത്തില്‍ മോന്‍സ് പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കുമെന്നും ഇക്കാര്യം താന്‍ പാര്‍ട്ടിയില്‍ പറയുമെന്നും മോന്‍സ് പറഞ്ഞു. തൊട്ടു പിന്നാലെ ഇന്നലെ പി.ജെ ജോസഫും മൗനം വെടിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണിബന്ധം കേരളകോണ്‍ഗ്രസിന് ആവശ്യമാണെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
ഇതേത്തുടര്‍ന്ന്, മുന്നണിരാഷ്ട്രീയം പ്രസക്തമാണെങ്കിലും ഇപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കാനാണ് കേരളകോണ്‍ഗ്രസിന്റെ തീരുമാനമെന്ന് മാണി വ്യക്തമാക്കി. സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നെന്നും മാണി പറഞ്ഞു.
ചരല്‍ക്കുന്നില്‍ രാഷ്ട്രീയതീരുമാനം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന ജോസഫ് ഇന്നലെ തുറന്നുപറയാന്‍ തയ്യാറായത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജോസഫ് വിഭാഗം നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനമാണ് പുറത്തു വന്നത്.
ജോസ് കെ. മാണിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ എതിര്‍പ്പുള്ളയാളാണ് മോന്‍സ്. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പാര്‍ട്ടിവിട്ടപ്പോള്‍ ജോസഫിനോടുള്ള കൂറുകൊണ്ടുമാത്രമാണ് മോന്‍സ് മാണിക്കൊപ്പം തുടര്‍ന്നത്. യുഡിഎഫ് വിടുന്നതിനോട് ജോസഫിന് താത്പര്യമുണ്ടായിരുന്നില്ല. തനിക്കൊപ്പമുള്ള എംഎല്‍എമാര്‍ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ജോസഫ് എതിരഭിപ്രായം പറയാതിരുന്നത്.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ മുന്നണിയിലേക്ക് തിരികെയെത്താമെന്ന മാണിയുടെ ഉറപ്പിലാണ് ജോസഫ് രാഷ്ട്രീയക്കളിക്ക് സമ്മതം മൂളിയത്. എന്നാല്‍, മാണിയുടെ ലക്ഷ്യം വഴിമാറുന്നുവെന്നാണ് ജോസഫിന്റെ തോന്നല്‍. ഇതോടെ കത്തോലിക്കാ സഭയുടെ പ്രിയപ്പെട്ടവനായ ജോസഫ് അഭിപ്രായം തുറന്നുപറയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
1979-ല്‍ ചരല്‍ക്കുന്ന് ക്യാമ്പിലെ അസ്വാരസ്യത്തെത്തുടര്‍ന്നാണ് മാണിയും ജോസഫും വഴിപിരിഞ്ഞത്. 1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിനൊപ്പവും ജോസഫ് എല്‍ഡിഎഫിനൊപ്പവും നിന്നു. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി എ.കെ. ആന്റണിക്കൊപ്പം എല്‍ഡിഎഫിലേക്ക് ചേക്കേറി. ജോസഫ് യുഡിഎഫിലുമെത്തി. 1982-ല്‍ മാണിയും ജോസഫുമടക്കം എല്ലാ കേരളകോണ്‍ഗ്രസ് ഗ്രൂപ്പുകളും യുഡിഎഫിലെത്തി. പിന്നീട് എല്‍ഡിഎഫിലെത്തിയ ജോസഫ് 2010ല്‍ വീണ്ടും മാണിക്കൊപ്പമായി.
ഈ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജോസഫിന്റെ വിശ്വസ്തരായ ഫ്രാന്‍സിസ് ജോര്‍ജും ആന്റണിരാജുവും ഡോ. കെ.സി. ജോസഫും പി.സി. ജോസഫും പാര്‍ട്ടി വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എല്‍ഡിഎഫുമായി സഹകരിച്ചു. അന്ന്, ജോസഫും പാര്‍ട്ടി വിടണമെന്ന് പഴയ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല.
മുന്നണി രാഷ്ട്രീയമില്ലാതെ കേരളകോണ്‍ഗ്രസിന് നിലനില്പ്പില്ലെന്ന അഭിപ്രായം തുറന്നു പറഞ്ഞ് പടയൊരുക്കം നടത്തുകയാണ് പി.ജെ.ജോസഫ്. ഇനിയൊരു പിളര്‍പ്പു കൂടിയുണ്ടായാല്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാവി എന്താകുമെന്നാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: