കോഴിക്കോട്: അഭിഭാഷകര്‍ കോടതിയുടെ ഉടമസ്ഥരല്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കോഴിക്കോട് പ്രസ്ക്ലബ്ബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ എന്നു പറയുന്നത് കോടതിയുടെ ഉടമസ്ഥരാണെന്ന ധാരണയില്‍ ആരും പോകേണ്ടതില്ല.
സിവില്‍സ്റ്റേഷനും കളക്ട്രേറ്റും നിലക്കൊള്ളുന്ന പ്രദേശത്തെ വില്ലേജ് ഓഫീസര്‍ താനാണ് ഇതിന്റെ ഉടമസ്ഥനെന്ന് അഹങ്ക രിച്ചാല്‍ അതു അംഗീകരിച്ചുകൊടുക്കനാകില്ല അതുപോലെ, രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ പരമോന്നത നീതിപീഠങ്ങള്‍ നിലകൊള്ളുന്ന സ്ഥലത്തിന്റെ പരമാധികാരം തങ്ങളുടെ കയ്യിലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള ബാദ്ധ്യത ജുഡീഷ്യല്‍ സംവിധാനത്തിനുണ്ട്. ഭരണഘടനയ്ക്കു മീതെ, അറിയാനുള്ള അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് പറക്കുന്ന പരുന്തുകള്‍ ഉണ്ടെങ്കില്‍ ആ പരുന്തുകളെ നിയന്ത്രിക്കാനും താഴെയിറക്കാനുമുള്ള ബാധ്യത ജുഡീഷ്യല്‍ സമൂഹവും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടതിയില്‍ മാധ്യമങ്ങളെ വിലക്കുന്നത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും ഒരു മാധ്യ മപ്രവര്ത്തകന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും അപാകതയുണ്ടായാല്‍ മുഴുവന്‍ മാധ്യമങ്ങളേയും തിരസ്കരിക്കുന്ന മനോഭാവം ശരിയല്ല. മാധ്യമങ്ങളെ തിരസ്കരിക്കുന്ന സമൂഹം ജനാ ധിപത്യത്തെയാണ് തിരസ്കരിക്കുന്നത്. പത്രം വായിക്കേണ്ട കാര്യമില്ല എന്നു വിശ്വസിക്കുന്ന ഒരു തലമുറ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്.
ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. അതിനായി ഇത്രയും കാലം മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യത കൈവിടാതെ കാത്തുസൂക്ഷിക്കണം. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ത്തകളുടെ തുടര്ച്ചയെന്തെന്ന് പരിശോധിക്കാനും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണം. ചില പരിമിതികളുടെ പേരില്‍ മാധ്യമങ്ങളെ തിരസ്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിന് തടയിടാന്‍ വാര്‍ത്തകളെ കേവലം വില്പ്പനച്ചരക്കുകളായി മാത്രം മാറുന്ന ഇക്കാലത്ത്, കാണാത്ത വാര്‍ത്തകളെ തേടിപ്പിടിച്ച് സമൂഹത്തിന് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. ജനാധിപത്യത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളായി മാറാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: