ആറന്മുളയില് പരിസ്ഥിതി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് വീണ്ടും അനുമതി ലഭിച്ചിരിക്കുകയാണ്. ആറന്മുളയില് വിമാനത്താവളം വരുന്നത് പാരിസ്ഥിതിക ദുരന്തം ക്ഷണിച്ചുവരുത്തും. 2000 കോടി രൂപയുടെ ആറന്മുള വിമാനത്താവള പദ്ധതി 212 തരം ചെടികളെയും 60 തരം മത്സ്യങ്ങളെയും നശിപ്പിക്കുമെന്നു മാത്രമല്ല പരിസ്ഥിതിയ്ക്ക് കനത്ത ആഘാതം എല്പ്പിക്കുകയും ചെയ്യും. ഒരുപാടുപേരുടെ ജീവിതം വഴിമുട്ടുകയും ചെയ്യും. 760 ഏക്കര്‍ വയലുകള്‍ നശിപ്പിക്കപ്പെടും. കെജിഎസ് ഗ്രൂപ്പിന്റെ പദ്ധതി 3000 ഏക്കറില്‍ വ്യാപിക്കുമ്പോള്‍ പരിസ്ഥിതിസുരക്ഷ നാമാവശേഷമാകും.
ആറന്മുള വള്ളംകളിക്കും ആറന്മുള കണ്ണാടിയ്ക്കും പ്രസിദ്ധമായ പൈതൃകഗ്രാമം കൂടിയാണിത്. സാലിം അലി ഫൗണ്ടേഷന് നീര്‍ത്തടങ്ങളുടെയും വയലുകളുടെയും ജൈവവൈവിധ്യം സുരക്ഷിതമായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍തന്നെ ആറന്മുള വിമാനത്താവള പദ്ധതിയുടെ പ്രഖ്യാപനത്തിനുശേഷം കൃഷി 11 ശതമാനം മാത്രമായി കുറഞ്ഞു. കോഴിത്തോട് ജലവിതരണ കേന്ദ്രം നശിക്കും. ജലശുദ്ധി അപ്രത്യക്ഷമാകും. 400 ഏക്കര്‍ വയലുകള്‍ വിമാനത്താവളത്തിനുവേണ്ടി നികത്തുന്നത് സമീപത്തുള്ള കുന്നുകളും മലകളും ഇടിച്ചാണ് എന്ന വസ്തുതയില്‍നിന്നുതന്നെ ആറന്മുളയെ കാത്തിരിക്കുന്ന ജലദൗര്‍ലഭ്യത്തിന്റെ തോത് അളക്കാം. 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും.
പതിനഞ്ച് ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള റിചാര്‍ജ് ബേസിന് മലവെള്ളവും മഴവെള്ളവും ശേഖരിക്കുന്നതും നശിപ്പിക്കപ്പെടും. ഇതിനെല്ലാം പുറമെയാണ് ആറന്മുള ദേവാലയത്തിനുണ്ടാകാന് പോകുന്ന നാശം. ശബരിമല തീര്‍ത്ഥാടകരുടെ സന്ദര്‍ശന ലിസ്റ്റില്‍പ്പെട്ടതാണ് ആറന്മുള എന്നതും ആശങ്കയുളവാക്കുന്നതാണ്.
നിയമമനുസരിച്ച് രണ്ടു വിമാനത്താവളങ്ങള്‍ തമ്മില്‍ 150 കിലോ മീറ്റര്‍ ദൂരമുണ്ടായിരിക്കണം. പക്ഷേ ആറന്മുള, തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരത്തിനുള്ളിലും, കൊച്ചി വിമാനത്താവളത്തില്‍നിന്ന് 104 കിലോമീറ്റര്‍ ദൂരത്തിലുമാണ്.
വിമാനത്താവളത്തില്‍ നിര്‍ദ്ദിഷ്ട റണ്വേയിലുള്ള കൈത്തോടില്‍ നീരൊഴുക്ക് തടസ്സപ്പെടരുത്, ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും മറ്റും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിക്കെതിരെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, പരിസ്ഥിതി പ്രവര്‍ത്തക സുഗതകുമാരിയും മറ്റും സത്യഗ്രഹം നടത്തിയിരുന്നു. കുമ്മനം ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ തിരസ്കരിക്കുന്നത് വിമാനത്താവളം വന്നാല്‍ അഞ്ചുകോടി ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞാണ്.
ആറന്മുള വിമാനത്താവള പദ്ധതി ശുപാര്‍ശ തള്ളുമെന്ന് കേന്ദ്രം തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് കുമ്മനം പറയുന്നത്. കെജിഎസ് ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സമിതിയായി വിദഗ്ദ്ധ സമിതി മാറിയെന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിന് ഈ പദ്ധതിയില്‍ 10 ശതമാനം ഓഹരി മാത്രമാണുള്ളത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ആറന്മുള കൃഷി ഭൂമിയില്‍ വിമാനത്താവള പദ്ധതി പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആറന്മുള പദ്ധതി പ്രദേശത്ത് കൃഷിയിറക്കാനും കൃഷി മന്ത്രിക്ക് പദ്ധതിയിട്ടുണ്ട്. ആറന്മുള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ശശീന്ദ്രന് പ്രഖ്യാപിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പത്തുശതമാനം ഓഹരി പങ്കാളിത്തം എടുത്തിരുന്നത് പിന്‍വലിക്കുന്ന കാര്യം പുനരാലോചിക്കുമെന്നും ശശീന്ദ്രന് പറയുന്നു. മുന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ പദ്ധതിയ്ക്ക് അനുകൂല സമീപനം സ്വീകരിച്ചതും പരിസ്ഥിതി-ആഘാത പഠനം നടത്താന്‍ അനുമതി നല്കിയതും പരിഗണിച്ചാണ് ഇപ്പോഴത്തെ അനുമതി.
അതേസമയം പദ്ധതിയെപ്പറ്റി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടണമെന്നും പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിയോട് മുഖംതിരിച്ചത്. ഈ ശുപാര്‍ശ വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയും, ഇഎസി യോഗത്തില്‍ പങ്കെടുത്ത ജോയിന്റ് സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തു. പദ്ധതിയെപ്പറ്റി പഠനം നടത്താമെന്നു മാത്രമാണ് പരിസ്ഥിതി മന്ത്രാലയം പറഞ്ഞിട്ടുള്ളത്. പദ്ധതിയ്ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ ഉറപ്പു നല്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: