പയ്യന്നൂര്‍: ബിഎംഎസ് പ്രവര്‍ത്തകന്റെ വധം. മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു അന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവായ ടി.സി.വി.നന്ദകുമാറിനെയാണ് പയ്യന്നൂര്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകത്തിന്റെ കൂട്ടുപ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് തീരുമാനം. നന്ദകുമാറിനെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
നന്ദകുമാറിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇന്നലെ കോടതി പരിസരത്ത് അഴിഞ്ഞാടി. കോടതിപരിസരത്ത് തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. പ്രതിയായ നന്ദകുമാറിനെ കോടതിയിലെത്തിച്ച സമയത്ത് ബൈക്കില്‍ അതുവഴി വന്ന കാങ്കോലിലെ സുനില്‍ എന്ന ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകനായ സുബിന് കൂക്കാനത്തിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഓടിരക്ഷപ്പെട്ട സുനിലിന്റെ ബൈക്ക് ഇതിനിടയില്‍ സിപിഎം സംഘം എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. ബൈക്ക് നഷ്ടപ്പെട്ട സംഭവത്തിലും മര്‍ദ്ദനത്തിലും സുനില്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതിയായ നന്ദകുമാറിനെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പോലീസ് കോടതയില്‍ എത്തിച്ചത്. രാമന്തളി കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്റെ വധവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി ജയിലിലടച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്വകാര്യ ബസ്സില്‍ കോടതിയിലെത്തിക്കുകയും കോടതി നടപടികള്‍ക്ക് ശേഷം പുതിയ ബസ്സ്റ്റാന്റ് വരെ കേവലം രണ്ട് പോലീസുകാരുടെ അകമ്പടിയോടെ തിരിച്ചുകൊണ്ടുപോവുകയുമാണ് പോലീസ് ചെയ്തത്. വഴിനീളെ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഫോട്ടോ മൊബൈലിലും മറ്റും പകര്‍ത്തുകയും ചെയ്തിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊണ്ടുപോയ പോലീസ് ഡിവൈഎഫ്ഐ നേതാവായ മുഖ്യപ്രതിക്ക് സര്‍വ്വസംരക്ഷണവും സൗകര്യങ്ങളുമൊരുക്കി പക്ഷപാതം കാട്ടിയ പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: