കോഴിക്കോട്: മാംഗോ ടാക്സിക്കെതിരെ സമരം ശക്തമാക്കാന്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സംയുക്ത സമര സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 16ന് ലൈറ്റ് മോട്ടോര്‍ തൊഴിലാളികളുടെ വിപുലമായ കണ്വെന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ മാംഗോ ടാക്സിക്കെതിരെ സമരം ചെയ്ത തൊഴിലാളികളുടെ മേല്‍ കേസ് ചുമത്തിയ പോലീസ് നടപടിയില്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
കോഴിക്കോട് നഗരത്തില്‍ നിലവിലുള്ള തൊഴിലാളികളുടെ തൊഴിലും കൂലിയും ഇല്ലാതാക്കി കൊണ്ടാണ് മാംഗോ ടാക്സി സര്‍വീസ് നടത്തുന്നത്. ഇതിനെതിരായാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. ചില സ്വകാര്യ വന്‍കിട ഏജന്‍സികളാണ് ഈ സര്‍വീസിന്റ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും യോഗം ആരോപിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജില്‍ നിന്നും കുറഞ്ഞ ചാര്‍ജ് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ മേഖല കയ്യടക്കാന്‍ ശ്രമിക്കുകയാണവര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജ് ഈടാക്കിയും, കോര്പ്പറേഷന് പാര്‍ക്കിംഗ് സൗകര്യം ഉപയോഗിച്ചുമാണ് നഗരത്തില്‍ ടാക്സി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മാംഗോ ടാക്സി ഈ സംവിധാനത്തെ ആകെ തകര്‍ക്കുകയാണ്. പോലീസ്, ആര്‍ടിഒ അധികാരികള്‍ ഇതിന് കൂട്ട് നില്‍ക്കുന്നത് അപലപനീയമാണ്. സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
സിഐടിയു സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. പ്രേമന്(ബിഎംഎസ്) അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. രാജന്, നാരായണന്‍നായര്‍, എം.പി. ജനാര്ദ്ദനന്(ഐഎന്‍ടിയുസി), പി. കെ. നാസര്‍ (എഐടിയുസി), മീനത്ത് മൊയ്തു(എസ്ടിയു), കെ. ജി അശോകന്, എ. സോമശേഖരന്‍, പി.വി. സി. സേതുമാധവന്, പ്രജീഷ്, കെ.ടി. വിനോദ് എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. മമ്മു(സിഐടിയു) സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: