മുക്കം: മുക്കം നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്ക്കരണം 22 ദിവസം പിന്നിട്ടപ്പോള്‍ ഗതാഗതം സുഗമമായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍ ബസ്സുകളുടെ പോക്കുവരവ് സംബന്ധിച്ച മാറ്റവും ചില റോഡുകള്‍ വണ്‍വെ ആക്കിയതുമാണ് പൊതുജനത്തിന് ആശ്വാസമായതും ഗതാഗത കുരുക്ക് ഒഴിവാക്കാനിടയാക്കിയതും
എന്നാല്‍ ടൗണിലെ ചില പ്രധാന കേന്ദ്രങ്ങളില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധമുള്ള ഓട്ടോറിക്ഷകളുടെയും ഗുഡ്സ് കാര്യര്‍ വാഹനങ്ങളുടെയും പാര്‍ക്കിങ് സംബന്ധിച്ച് പ്രതിഷേധവും പരാതിയും ഉയരുന്നുണ്ട്. പഴയ ബസ് സ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓട്ടോട്രാക്ക് തെക്കുഭാഗത്തേക്കും പഴയ സ്റ്റാന്റിന്റെ മുന്‍വശം അരീക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ സ്റ്റോപ്പു ചെയ്യുന്നിടത്തെ ഓട്ടോട്രാക്ക് പുതിയ സ്റ്റാന്റിലെക്കും മാറ്റുമെന്ന പ്രഖ്യാപനവും നടപ്പാതകള്‍ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവും പ്രാവര്‍ത്തികമാവാത്തതാണ് പരാതിയും പ്രതിഷേധവും ഉയര്‍ന്നുവരാന്‍ കാരണം.
കക്ഷിഭേദമെന്യേ ട്രാഫിക് പരിഷ്കരണത്തെ പിന്തുണച്ച കൗണ്‍സിലര്‍മാര്‍ക്കിടയിലും ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ . അഭിലാഷ് ജംഗ്ഷനില്‍ കെ. ഡി.സി ബാങ്കിനടുത്ത് ഒരേ സമയം മൂന്നും നാലും ബസ്സുകള്‍ നിര്‍ത്തേണ്ടി വരുന്ന ബസ് സ്റ്റോപ്പിന്റെ എതിര് ഭാഗത്ത് ഗതാഗത തടസ്സത്തിനിടയാക്കുന്ന ടാക്സി ഗുഡ്സ് സ്റ്റാന്റ് അവിടന്നു മാറ്റുകയും ആ ഭാഗത്തെ നടപ്പാത കാല്‍നടയാത്രയ്ക്ക് സൗകര്യപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമാണ് ഇനിയും അംഗീകരിക്കാത്ത മറ്റൊന്ന്. ഇവയെല്ലാം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച് പരിഹാരം കാണാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രതിഷേധക്കാരുടെ നീക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: