കോഴിക്കോട്: കോഴിക്കോട് മേഖലാ ശാസത്രകേന്ദ്രത്തില് ഡിജിറ്റല്‍ പ്ലാനറ്റേറിയം പ്രദര്‍ശനം. ഭൂമിയില്‍ നിന്ന് പ്രപഞ്ചത്തിലേക്ക് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായി. ഒരു നക്ഷത്രം ജന്മമെടുക്കുന്നതെങ്ങനെ?, നമുക്ക് കേട്ടുപരിചയം മാത്രമുള്ള നെബുലകള്‍, വെള്ളക്കുള്ളന്, തമോഗര്‍ത്തം തുടങ്ങിയ നക്ഷത്രങ്ങളുടെ ജീവിത ഘട്ടങ്ങള്‍, വ്യാഴവും ഉപഗ്രഹങ്ങളും, സൂര്യനും പ്രത്യേകതകളും തുടങ്ങിയ പ്രപഞ്ചനിഗൂഢതകളെക്കുറിച്ച് അറിവു പകരുന്നതാണ് പ്രദര്‍ശനം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രദര്‍ശനം ബഹിരാകാശ രഹസ്യങ്ങുടെ മറനീക്കാനും, അതിന്റെ വിസ്മയങ്ങളിലേക്ക് ഊളിയിടാനും കുട്ടികളെ സഹായിക്കും.
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് പ്രദര്‍ശനം കാണാനെത്തിയത്. ആദ്യപ്രദര്‍ശനം എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി ചെയര്മാന് എം. രാധാകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലളിതപ്രഭ മുഖ്യാതിഥിയായിരുന്നു. മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്, കെ.എം സുനില്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനത്തിനു ശേഷം നൂതന വിദ്യാഭ്യാസം മന:ശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായി ഏകദിന സെമിനാറും നടത്തി. ഡോ.പി.കെ ബാലകൃഷ്ണന്, ഡോ.കെ.പി അരവിന്ദന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കോര്പ്പറേഷന് പരിധിയിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പ്ലാനിറ്റോറിയം സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: