കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേയ്ക്ക് നീട്ടി.
സിബിഐയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ബി.കെമാല്‍ പാഷയാണ് മാറ്റി വെച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കേസ് പഠിക്കാന്‍ സമയം വേണമെന്നായിരുന്നു ആവശ്യം. എഎസ്ജെ പരംജിത് സിംഗ് പട്വാലിയ കേസില്‍ ഹാജരാകുമെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
2013 നവംബര്‍ അഞ്ചിനാണ് പിണറായി വിജയനെയും കൂട്ടുപ്രതികളെയും വിചാരണ കൂടാതെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. സിബിഐയും സംസ്ഥാന സര്‍ക്കാരും നല്കിയ പുനപരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കീഴ്കോടതി പരിഗണിച്ചില്ലെന്നാണ് സിബിഐ വാദം.
പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിന് നല്‍കിയതിലെ അഴിമതി സംബന്ധിച്ച കേസില്‍ അന്ന് വൈദ്യുത മന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്നു. ഈ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടി നിയമപരമല്ലെന്നാണ് സിബിഐ വാദം.
കേസില്‍ സിബിഐ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ റിവിഷന്‍ ഹര്‍ജികള്‍ വേഗം പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: