ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുന്നു. വിഘടന വാദികളുടെ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് ഇവിടെ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.
ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ കുല്‍ഗാം ജില്ലയിലും അനന്ത്നാഗ് നഗരത്തിലും ശ്രീനഗര്‍ നഗരത്തിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളിലും കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ ബിഎസ്എന്‍എല്‍ പോസ്റ്റ്പെയ്ഡ് സംവിധാനങ്ങള്‍ ഒഴികെ കശ്മീരിലെ എല്ലാ മൊബൈല്‍ സേവനങ്ങള്‍ക്കും അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് മുന്‍കരുതലായി അധികൃതര്‍ പുതിയ നടപടി സ്വീകരിച്ചത്.
അനാവശ്യ അപവാദ പ്രചാരണങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് ഇന്ന് അര്‍ദ്ധ രാത്രി വരെ മൊബൈല്‍ സേവനങ്ങള്‍ തടഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടപ്പോഴും മൊബൈല്‍ സേവനങ്ങള്‍ വിലക്കിയിരുന്നു. ഇതില്‍ ഇന്റര്‍നെറ്റ് സേവനവും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: