പുത്തൂര്‍: നിരോധനങ്ങളെ കാറ്റില്‍ പറത്തി കല്ലടയാറ്റില്‍ നിന്നും അനധികൃതമായി മണല്‍കടത്തുന്നതായി പരാതി. കുന്നത്തൂര്‍ പാലത്തിന് സമീപമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. രാത്രിയുടെ മറവില്‍ മണല്‍ വാരി സമീപപ്രദേശത്തെ വീടുകളിലും സ്വകാര്യ പുരയിടങ്ങളിലും ശേഖരിക്കുകയാണ്. ഭവന നിര്‍മ്മാണത്തിന് എന്ന വ്യാജേനയാണ് മണല്‍ ശേഖരണം. സുരക്ഷിതമായ സമയങ്ങളില്‍ വലുതും ചെറുതുമായ വാഹനങ്ങളില്‍ ഇത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. മുമ്പ് കുന്നത്തൂര്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കടവിലൂടെയായിരുന്നു അനധികൃതമായി രാത്രികാലങ്ങളില്‍ മണല്കയറ്റിക്കൊണ്ടു പോയിരുന്നത്. അവിടെ പൂര്‍ണമായും അടച്ചതിനാലാണ് പുതിയ തന്ത്രങ്ങള്‍ മണലൂറ്റു സംഘങ്ങള്‍ തെരഞ്ഞെടുത്തത്. കുന്നത്തൂര്‍ പാലത്തിന് സമീപം പുത്തൂര്‍ പോലീസിന്റെ സാന്നിധ്യം രാത്രി പലപ്പോഴും ഉണ്ടാകാറുണ്ട്. ഇവരുടെ കണ്മുന്നിലൂടെയാണ് പലപ്പോഴും മണല്‍കടത്തു നടക്കുന്നതെങ്കിലും പ്രതിരോധ നടപടികളൊന്നും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍വാരല്‍ നിരോധിച്ചിരിക്കുന്നതിനാല്‍ മണലിനുണ്ടായിട്ടുള്ള ഡിമാന്റുവര്ധന മനസിലാക്കി വന്‍തുകയാണ് മാഫിയകള്‍ ഇടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: