കൊച്ചി: കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെ കുറിച്ച് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്. നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇറ്റലിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഇറ്റലിക്കാരായ പ്രതികളുടെ റിമാന്റ് നീട്ടി അവരെ സുഖസൗകര്യങ്ങളോടെ ഗസ്തൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്. റിമാന്‍ഡു പിന്‍വലിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തുടരെതുടരെയുള്ള ഇത്തരം സംഭവങ്ങളില്‍ തൊഴിലാളികള്‍ മരണപ്പെടുകയും മത്സ്യബന്ധന്യൂ വലകളും ബോട്ടുകളും വള്ളവുമൊക്കെ നഷ്ടപ്പെടുമ്പോഴും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈന്‍ എന്‍ഫോഴ്സമെന്റും കോസ്റ്റ് ഗാര്‍ഡും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കടലില്‍ നീന്താന്‍ അറിയാത്ത പോലീസുകാര്‍ പോലും മറൈന്‍ എന്ഫോഴ്സ്മെന്റിലുണ്ട്. ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷന് പ്രസിഡന്റ് ടി. പീറ്റര്‍.
അപകടമുണ്ടായപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണം. കടലിലുണ്ടായ അക്രമത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ഭീഷണിയിലാണ് കഴിയുന്നത്. കന്യാകുമാരി മുതല്‍ മംഗലാപുരം വരെ രാത്രിയും പകലും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സിന്റെയും നേവിയുടേയും പട്രോളിങ് ഏര്‍പ്പെടുത്തണം.
കപ്പല്‍ ചാല് ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കും. കപ്പലുകള്‍ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം.
മത്സ്യബന്ധനത്തിന് പോകുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ ഈടാക്കണമെന്ന സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണം. മത്സ്യസമ്പത്തു കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആഴക്കടലില്‍ പോയി മീന്‍ പിടിക്കേണ്ട സാഹചര്യമാണുള്ളത്. ന്യായവിലയ്ക്ക് മണ്ണെണ്ണയും ഡീസലും ലഭ്യമാക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാതെയാണു സര്‍ക്കാര്‍ വള്ളങ്ങള്ക്കുമേല് അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നത്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
ഫെഡറേഷന് ജില്ല പ്രസിഡന്റ് പി.വി. വില്‍സണ്‍, എന്‍.ജെ. ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: