കൊല്ലം: രണ്ടു മാസമായി ഇരവിപുരം കാക്കത്തോപ്പു ഭാഗത്തു കരയ്ക്കടിഞ്ഞ മണ്ണുമാന്തി കപ്പല്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു തീരദേശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ ഇന്നലെ ചിന്നക്കടയില്‍ റോഡുപരോധിച്ചു. രാവിലെ 10ന് ഉപരോധം ഇരവിപുരം ഇടവക വികാരി ഫാ.മില്‍ട്ടണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
കപ്പല്‍ കരയ്ക്കടിഞ്ഞതു മൂലം തിരകള്‍ ദിശമാറി ആഞ്ഞടിച്ചു സമീപപ്രദേശങ്ങളില്‍ വന്‍നാശനഷ്ടം സംഭവിക്കുകയാണ്. 15 വീടുകള്‍ പൂര്‍ണമായും മുപ്പതെണ്ണം ഭാഗികമായും തകര്‍ന്നു. ഏകദേശം 250 മീറ്റര്‍ തീരവും റോഡും വീടും മത്സ്യബന്ധനത്തിനുള്ള സ്ഥലവും ഇതിനകം നഷ്ടപ്പെട്ടു. തീരദേശ റോഡു ഉപരോധിച്ചും ധര്‍ണ നടത്തിയും ജനങ്ങള്‍ നിരന്തര സമരം ചെയ്തെങ്കിലും കപ്പല്‍ നീക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതുമൂലമാണു നഗരഹൃദയത്തിലേക്കു സമരം മാറ്റുന്നതെന്നു സമരക്കാര്‍ പറഞ്ഞു. നൂറുകണക്കിനുപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. വന്‍പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഉപരോധത്തെ തുടര്‍ന്നു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: