കണ്‍സ്യൂമര്‍ഫെഡ് എക്കാലത്തും അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും ധൂര്‍ത്തിനും കുപ്രസിദ്ധിയാര്‍ജിച്ചതാണ്. ഈ സ്ഥാപനം ഇപ്പോള്‍ 418 കോടി രൂപ നഷ്ടം വരുത്തി കടക്കെണിയില്‍ മുങ്ങിയിരിക്കുകയാണ്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയ്ക്കും പലിശയ്ക്കും ഉള്‍പ്പെടെ 743 കോടി രൂപ തിരിച്ചടയ്ക്കേണ്ട ഗതികേടിലുമാണ്.
ഇതിനുപുറമെയാണ് ത്രിവേണി, നന്മ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ 232.58 കോടി രൂപയുടെ കടം. 60 ലക്ഷത്തിലധികം രൂപ വാടകയിനത്തിലും നല്‍കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സഞ്ചിത നഷ്ടം 418 കോടി രൂപ വരുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി വെളിപ്പെടുത്തുമ്പോള്‍ തെളിയുന്നത് കെടുകാര്യസ്ഥതയുടെ വിശ്വരൂപമാണ്. അരാജകത്വത്തിന്റെ വിളനിലമായ കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ച 750 നന്മ സ്റ്റോറുകളില്‍ 5000 രൂപയില്‍ കൂടുതല്‍ വ്യാപാരം നടക്കുന്ന ഒന്നുപോലുമില്ല.
185 ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അനധികൃതമായി പണം കൈയടക്കിയതും, പണം ലക്ഷ്യംവെച്ച് മാത്രം സിവില്‍ ജോലികള്‍ ഏറ്റെടുത്തതും എല്ലാം വെളിച്ചത്തുവന്നിരിക്കുകയാണ്. സഞ്ചരിക്കുന്ന നന്മ നീതിസ്റ്റോറുകള്ക്കായി വാങ്ങിയ വാഹനങ്ങള്‍ അനാഥമായി റോഡിരികില്‍ കിടന്ന് നശിക്കുന്നു. 140 വാഹനങ്ങളില്‍ 60 എണ്ണം കട്ടപ്പുറത്താണ്. വിവിധ ഗോഡൗണുകളിലാണ് സാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിലൂടെയല്ലാതെ അനാവശ്യമായി ജീവനക്കാരെ നിയമിച്ചതും കോഴ ലക്ഷ്യംവെച്ചാണ്. ഈ അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങേറിയപ്പോള്‍ കണ്‍സ്യൂമര്‍ഫെഡില്‍ എന്തുനടക്കുന്നു എന്ന അന്വേഷണംപോലും സര്‍ക്കാരില്‍നിന്നുണ്ടായില്ല.
ഇതെല്ലാം തെളിയിക്കുന്നത് മാറിമാറി വന്ന സര്‍ക്കാരുകള്‍ കണ്‍സ്യൂമര്‍ഫെഡ് ലാഭത്തിലോ നഷ്ടത്തിലോ എന്നോന്നും അന്വേഷിക്കാതെ ആസ്ഥാപനത്തിലെ അരാജകത്വത്തിനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും നേര്‍ക്ക് കണ്ണടക്കുകയായിരുന്നുവെന്നാണ്. ഇതുവരെ കണ്‍സ്യൂമര്‍ ഫെഡിന്റെ ചുമതലയുള്ള മന്ത്രി എന്തുചെയ്യുകയായിരുന്നുവെന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കടം 1052 കോടിയാണത്രെ. ത്രിവേണി സ്റ്റോറുകള്‍ 2.5 കോടി നഷ്ടത്തിലും നന്മ സ്റ്റോറുകള്‍ 80 കോടി നഷ്ടത്തിലുമാണ്.
എംഡിയായിരുന്നയാള്‍ മുന്‍കൈ എടുത്ത് ആരംഭിച്ച കോഫി ഹൗസുകളും ഗസ്റ്റ്ഹൗസുകളും കറിപൗഡര്‍ യൂണിറ്റുമാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഇതിന്റെ ബില്‍ നീതി സ്റ്റോറിന്റെ പേരില്‍ വാങ്ങി ഉദേ്യാഗസ്ഥര്‍ ലാഭം വീതിച്ചെടുത്തത്രെ. ജീവനക്കാരെ നിയമിച്ചതിലും അഴിമതിയുണ്ടെന്ന് പറയപ്പെടുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ 6154 സ്റ്റാഫും 3900 കരാര്തൊഴിലാളികളുമാണ് കോഴ നല്കി കയറിപ്പറ്റിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തമായ രേഖ ഇല്ലാതെയാണ് ഇവര്‍ കയറിപ്പറ്റിയത്. അനധികൃതമായി നിയമിക്കപ്പെട്ട 2500 ജീവനക്കാരെ ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലെ നന്മ സ്റ്റോറുകള്‍ നിര്‍ത്തലാക്കാനും തീരുമാനമായി. 750 നന്മ സ്റ്റോറുകള്‍ നഷ്ടത്തിലാണ്. 743 കോടി രൂപ തിരിച്ചടയ്ക്കേണ്ടതുണ്ട്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയിരുന്ന സാഹചര്യത്തിലേക്ക് തിരിഞ്ഞുപോലും നോക്കാതെ സ്വന്തം അധികാരം ഉറപ്പിക്കാന്‍ മാത്രം ശ്രദ്ധചെലുത്തിയെന്ന് വ്യക്തമാക്കുന്നതാണ് കണ്‍സ്യൂമര്‍ഫെഡിലെ കെടുകാര്യസ്ഥത. രേഖകളില്ലാതെ ചേര്‍ന്ന ജോലിക്കാരോട് വരേണ്ടെന്ന വാക്കാല്‍ ഉത്തരവാണ് നല്‍കിയത്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഇത്തരം ചുമതലാരാഹിത്യവും ധൂര്‍ത്തും അരങ്ങേറിയത് എന്നോര്‍ക്കുക.
വകുപ്പുമന്ത്രിമാര്‍ തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന അന്വേഷണംപോലും നടത്തുന്നില്ല എന്നതിന് തെളിവാണിത്. അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ദുരവസ്ഥക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്ന് ഈ കടംകയറി മുങ്ങുന്ന സ്ഥാപനത്തെപ്പറ്റി പറയുമ്പോള്‍ ഇവ അരങ്ങേറിയപ്പോള്‍ ഇവര്‍ എന്തുകൊണ്ട് നിശ്ശബ്ദത പാലിച്ചുവെന്ന ചോദ്യം ഉയരുന്നു. ഇതുസംബന്ധിച്ച സിബിഐ അന്വേഷണത്തിന് സര്‍ക്കാരും എതിരാണെന്ന് വരുമ്പോള്‍ ചിത്രം വ്യക്തമാണ്. അഴിമതി അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കും താല്‍പ്പര്യമില്ലെന്ന് ചുരുക്കം. കേരളത്തില്‍ ഇന്ന് അഴിമതിയുടെ തേര്‍വാഴ്ചയാണ്.
കണ്‍സ്യൂമര്‍ഫെഡിന്റെ ദുരവസ്ഥ ഇതില്‍ ഒന്നുമാത്രം. കടക്കെണിയിലും അഴിമതിയിലും ഇനി ഏതെല്ലാം സ്ഥാപനങ്ങള്‍ മുങ്ങുമെന്ന് നിസ്സഹായരായ ജനങ്ങള്‍ക്ക് കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: