തിരുവനന്തപുരം: വിവാദ ഇടനിലക്കാരന് നന്ദകുമാറെന്ന ടി.ജി.നന്ദകുമാറിനെതിരെയുള്ള കേസുകള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജയകുമാര്‍ വിജ്ഞാപനം ഇറക്കി. ക്രൈംബ്രാഞ്ചും വിജിലന്‍സും നടത്തുന്ന അന്വേഷണങ്ങള്‍ പര്യാപ്തമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് അസാധാരണ വിജ്ഞാപനം ഇറക്കിയത്. ടി.ജി. നന്ദകുമാര്‍ 100 കോടിയിലധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരെയുള്ള വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
ഹൈക്കോടതിയിലെ ഒരു ജഡ്ജി, അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയാണെന്നും സിമി ബന്ധമുണ്ടെന്നും വ്യാജ ആരോപണം ഉന്നയിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ വ്യാജ പരാതി അയച്ചതിനു ടി.ജി. നന്ദകുമാറിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസും സിബിഐ അന്വേഷണപരിധിയില്‍ വരും. 2008 ഒക്ടോബര്‍ പത്തിനാണ് ഇതുസംബന്ധിച്ച വ്യാജകത്ത് അയക്കുന്നത്.
നന്ദകുമാറിന്റെ വിദേശ ബന്ധങ്ങളെയും സാമ്പത്തിക സ്രോതസുകളെയും കുറിച്ചുള്ള അന്വേഷണമാണ് മറ്റൊന്ന്. നന്ദകുമാറുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകള്‍ക്കും നന്ദകുമാറിന്റെ വിദേശയാത്രകള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന വിവരമടങ്ങിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.
മള്‍ട്ടി നാഷണല്‍ കമ്പനികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുകൊണ്ട് തുടര്‍ അന്വേഷണത്തിന് വിജിലന്‍സിന് സാധിക്കില്ല. ഈ പശ്ചാത്തലം കൂടി പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിടുന്നത്. 2010-ലാണ് നന്ദകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ പണം സമ്പാദിച്ചെന്നും കോടതിയിലെ കേസുകളില്‍ സ്വാധീനിക്കാന്‍ പണം ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി.
താന്‍ റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റ് ആണെന്നും റിലയന്‍സ് ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് കേരളത്തില്‍ അവസരമൊരുക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാര്‍ ആദായനികുതി വകുപ്പിനോടു സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് തുടരന്വേഷണം നടത്തിയത്. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ മാസങ്ങളില്‍ തന്നെയാണ് നന്ദകുമാറിന്റെ അക്കൗണ്ടിലേക്കു നാലര കോടിയോളം രൂപ എത്തിയതെന്നാണ് ആദായനികുതി വകുപ്പിന്റെ രേഖകളില്‍നിന്ന് വിജിലന്‍സിനു വ്യക്തമായത്.
റിലയന്‍സ് ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേരളത്തില്‍ തുറന്നതും ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനെ ഏല്പിച്ച തീരുമാനവും ഉണ്ടായ മൂന്ന് വര്‍ഷക്കാലത്തെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ 12 കോടി രൂപ എത്തിയതും അപ്രത്യക്ഷമായതും കണ്ടെത്തിയിരുന്നു. ഈ രേഖകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഐസിഐസിഐ ദല്‍ഹി ബ്രാഞ്ചിലെ നന്ദകുമാറിന്റെ അക്കൗണ്ടില്‍ മൂന്നുവര്‍ഷം കൊണ്ട് 20 കോടി രൂപ വന്നുപോയെന്ന് ഇന്റലിജന്‍സ് കണ്ടെത്തി സര്‍ക്കാരിന് വിവരം കൈമാറിയിരുന്നത്രെ. നന്ദകുമാറിനു സംസ്ഥാനത്തുള്ള സ്വത്തുവിവരങ്ങളുടെ കണക്ക് ഇന്റലിജന്‍സ് ശേഖരിച്ചു കൈമാറിയിട്ടുണ്ട്.
അതേസമയം നന്ദകുമാറിനെതിരെയുള്ള പരാതികള്‍ അന്വേഷിക്കാനായി ദല്‍ഹിയില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചത് സംബന്ധിച്ചുള്ള അന്വേഷണവും ഇതിനൊപ്പം നടക്കും. ആറുദിവസത്തോളം നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചശേഷമാണ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് മടങ്ങിയതെന്നാണ് ആരോപണം ഉയര്‍ന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: