സമാനതകളില്ലാത്ത രണ്ട് സാംസ്കാരിക തീര്‍ത്ഥയാത്രകള്‍ക്ക് ശേഷം തപസ്യ പ്രവര്‍ത്തകര്‍ നാല്പതാം വാര്ഷികോത്സവത്തിനായി കോഴിക്കോട്ട് ഒന്നിക്കുകയാണ്. കന്യാകുമാരി മുതല്‍ ഗോകര്ണംവരെയും ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെയും സഹ്യാദ്രിച്ചെരിവുകളിലൂടെയും സാഗരതീരത്തിലൂടെയും നടന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ മന്ത്രം എന്റെ ഭാഷ, എന്റെ ഭൂമി എന്റെ സംസ്കാരം എന്നതായിരുന്നു. സാഗരതീരയാത്ര നാടിന്റെ ആത്മാന്വേഷണമായിരുന്നെങ്കില്‍ സഹ്യസാനുയാത്ര അധിനിവേശത്തിനെതിരായ പ്രതിരോധമായിരുന്നു.
അതിവേഗം അപരിചിതമാകുന്ന നമ്മുടെ ഗ്രാമങ്ങളെച്ചൊല്ലിയുള്ള ഉത്കണ്ഠയും, അന്യമാകുന്ന കേരളത്തനിമയെപ്പറ്റിയുള്ള ആശങ്കയുമായിരുന്നു ആ യാത്ര മുന്നോട്ടുവെച്ചത്. കേരളം അതിന്റെ വേരുകള്‍തേടിയുള്ള യാത്രയ്ക്ക് തുടക്കമിടണം എന്നതായിരുന്നു ആഹ്വാനം. കൃഷി ജീവിതവും സംസ്കാരവുമായിരുന്ന ഒരു നാട് എങ്ങനെയാണ് പെറുക്കിത്തീനികളുടെ നാടായി അധപ്പതിച്ചതെന്ന ഗൗരവപൂര്‍ണമായ ചോദ്യത്തില്‍നിന്നാണ് ആ യാത്ര തുടങ്ങിയത്.
കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലുകളും കോടികള്‍ വലിച്ചെറിഞ്ഞ് രൂപപ്പെടുത്തിയ വികസനപദ്ധതികളും എല്ലാംചേര്‍ന്ന് സസ്യശ്യാമള കേരളത്തെ മരുപ്പറമ്പാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. നെല്ല് എന്ന പദംതന്നെ നിഘണ്ടുവിലേക്ക് ചേക്കേറി. തെങ്ങിന്തോപ്പുകള് റിസോര്‍ട്ടുകളിലെത്തുന്ന വിദേശവിനോദസഞ്ചാരികള്‍ക്ക് ഇളവേല്ക്കാനുള്ളതായി ഒതുങ്ങി. മണ്ണ് വിറ്റ് നാം മാളുകള്‍ പണിതു. തിന്നാനും കുടിക്കാനും അവയ്ക്കുമുന്നില്‍ തിക്കും തിരക്കും കൂട്ടി.
പണമുള്ളവന് മാത്രം ജീവിക്കാനുള്ള ഇടമായി കേരളം മാറി. കുന്നിടിച്ച്, കുളം നികത്തി, മണിമാളികകള്‍ തീര്‍ക്കുന്ന പുതുമലയാളിയുടെ പാര്‍പ്പിടഭ്രാന്ത്, പണമൊഴുക്കിന്റെ പിന്‍ബലത്തില്‍ ഇടിച്ചുനിരത്തപ്പെടുന്ന മലനിരകള്‍, ചെളിയെടുത്തും വനമെരിച്ചും മലയാളത്തെ മരുഭൂമിയാക്കുന്ന കയ്യേറ്റമാഫിയകള്‍, കൊടുംവരള്‍ച്ചയിലേക്ക് അതിവേഗം നീങ്ങുകയാണ് കേരളം.
വികസനമാണ് പുരോഗതിയുടെ മുദ്രാവാക്യം. ഓരോ വികസനത്തിന് പിന്നിലും കുടിയിറക്കലും പുനരധിവാസവുമുണ്ട്. പദ്ധതികള്‍ക്ക് പകരം പറിച്ചുമാറ്റപ്പെടുന്ന ജീവിതങ്ങള്‍ക്ക് മേല്‍ക്കൂര കിട്ടും. പക്ഷേ അടിവേരുപറിഞ്ഞുപോയ ഒരു ജനതയ്ക്ക് പിന്നെ മേല്ഗതിയുണ്ടാവുമോ. അവന് അവന്റെ മരങ്ങളെ, പറവകളെ, നികത്തിക്കളഞ്ഞ കുളങ്ങളെ മടക്കിക്കിട്ടുമോ.
മോക്ഷദായിനികളായ, ശോകനാശിനികളായ നാല്പ്പത്തിനാല് സഹ്യാദ്രികന്യകകളുടെ സംസ്കാരപ്രവാഹമാണ് മലയാണ്മയുടെ മാറിടത്തില്‍ പാരമ്പര്യനിരാസത്തിന്റെ കള്ളിമുള്‍ച്ചെടികള്‍ക്ക് അടിവേരുറപ്പിക്കാനുള്ള അവസരം നിഷേധിച്ചത്
. നിള പഠിപ്പിച്ച പാഠങ്ങളാണ് കൈവഴി കൈവഴി പകര്‍ന്ന് ഓരോ പുഴയും മലയാളിക്ക് പകര്‍ന്നത്. കായലുകളും കുളങ്ങളും വിശാലമായ തടാകങ്ങളും കൊച്ചരുവികളും ഇടത്തോടുകളും പാടവരമ്പുകള്‍ക്കിടയിലെ നീര്‍ച്ചാലുകളും എല്ലാം പാക്കനാര്‍ കൊണ്ടറിഞ്ഞ പവിത്രഗംഗയുടെ പുണ്യംപോലെ മലയാളിയുടെ ജീവിതത്തെ കൃഷിയിലേക്കും സമൃദ്ധിയിലേക്കും സംസ്കാരത്തിലേക്കും നയിച്ചു.
മരിക്കാനാവാത്ത വിധം തപശ്ശക്തിയുള്ളവയാണ് പുഴകള്‍ എന്നതിന്റെ അനുഭവസാക്ഷ്യമാവുകയാണ് പുനര്‍ജനിക്കുന്ന ആറന്മുളയിലെ കൈത്തോടുകള്‍. മനുഷ്യന് അസ്ഥിയാക്കി മണ്ണിട്ടുമൂടിക്കളഞ്ഞ ആ നീരൊഴുക്ക് ശ്യാമബാലന്റെ പദതാരുതേടിയുള്ള യാത്രയ്ക്ക് തുടക്കമിട്ടുകഴിഞ്ഞു. എല്ലാ പുഴകളിലും അതിജീവനത്തിന്റെ പോര്‍മുഖം തുറക്കപ്പെടേണ്ടതുണ്ടെന്ന സന്ദേശമുണ്ട് പുനര്‍ജനിക്കുന്ന ആ നീരൊഴുക്കുകള്‍ക്ക് പിന്നില്‍.
കുടിവെള്ളത്തിനായി ലോകം യുദ്ധം ചെയ്തേക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്കിടയിലും പുഴ കാണാത്ത വണ്ണം മണല്‍ലോറികള്‍ നിരക്കുകയാണ്. ഓരോ നാടും അവരവരുടെ നിളയെത്തിരിച്ചറിയുംവരെ പുഴ പകര്‍ന്ന സംസ്കാരം മറന്ന മനുഷ്യന് പുഴയ്ക്ക് സംസ്കാരം നടത്താനുള്ള കടന്നുകയറ്റവുമായി മുന്നേറുമെന്ന ഓര്‍മ്മപ്പെടുത്തലുണ്ട് തപസ്യ മുന്നോട്ടുവെക്കുന്ന സന്ദേശത്തില്‍.
കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കാര്യമായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. കേരളത്തിന്റെ സാംസ്കാരികരംഗത്തെ പിടിച്ചടക്കി കരുത്തുകാട്ടുന്ന രാഷ്ട്രീയശീലങ്ങള്‍ക്ക് പൊതുസമൂഹം വഴങ്ങേണ്ടിവരുമെന്ന ആശങ്ക ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. കുത്തഴിഞ്ഞ് ദുര്‍ബലമായ പ്രത്യയശാസ്ത്രങ്ങള്‍ ഒരു അഞ്ച് കൊല്ലത്തെ ആയുസ്സില്‍ പുത്തന്‍ വിപ്ലവങ്ങള്‍ക്ക് കോപ്പുകൂട്ടിത്തുടങ്ങിയിരിക്കുന്നു.
വിദ്യാശാലകളും വായനശാലകളുമെല്ലാം ഒരു പ്രത്യക അജണ്ടയുടെ പ്രചാരണകേന്ദ്രങ്ങളാവുന്ന കാലമാണ്. അവിടെ കേരളം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന് പ്രതിച്ഛായാനഷ്ടമാകും ഫലം. അതാകട്ടെ മുഴുവന്‍ രാഷ്ട്രത്തിനും പ്രകൃതിക്കും വലിയ കോട്ടമാണ് ഉണ്ടാക്കുക. പരിഹാരം കേരളത്തിന്റെ തനിമയെ വീണ്ടെടുക്കാനുള്ള തപസ്യയുടെ മുന്നേറ്റത്തില്‍ സമൂഹമൊന്നാകെ അണിനിരക്കുക എന്നത് മാത്രമാണ്.
അധികാരത്തിന്റെ അപ്രമാദിത്തത്തെ ചോദ്യംചെയ്യുന്ന ഒരു സാംസ്കാരികശക്തിക്ക് കരുത്ത് പകരുക എന്നതാവണം കേരളം ഏറ്റെടുക്കേണ്ട ദൗത്യം. ആ ദൗത്യനിര്‍വഹണത്തിന് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ‘കൃഷി സംസ്കൃതി വികസനം’ എന്ന മുദ്രാവാക്യവുമായി സാംസ്കാരികകേരളം തപസ്യയുടെ ജന്മനാടായ കോഴിക്കോട്ട് ഒത്തുകൂടുന്നത്.
കേരളീയ കലകളുടെയും സാഹിത്യത്തിന്റെയും ഇതേ അരങ്ങിലാണ് നാല്പത് വര്‍ഷം മുമ്പ് ആവിഷ്കാരസ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനവുമായി തപസ്യ പിറന്നുവീണത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളായിരുന്നു അത്. അധികാരത്തിന്റെ അഹന്തയെ സര്‍ഗാത്മകതകൊണ്ട് ചെറുക്കാന്‍ കൊതിച്ചവരുടെ ഒത്തുചേരലിന് അന്ന് സാഹിത്യസായാഹ്നം എന്നായിരുന്നു പേര്. വി.ടി. ഭട്ടതിരിപ്പാടിന്റെയും കെ.പി. കേശവമേനോന്റെയും തിക്കോടിയന്റെയുമൊക്കെ സാന്നിദ്ധ്യത്തില്‍ തപസ്യ ആദ്യമായി ചുവടുവെച്ചത് ഈ മണ്ണിലാണ്.
പിന്നിട്ട നാല്പത് വര്‍ഷം കേരളത്തിന്റെ സാംസ്കാരിക വസന്തോത്സവത്തിന്റെ കൊടിക്കൂറ തപസ്യ എന്നപേരിലും പ്രസ്ഥാനത്തിലും ഭദ്രമായിരുന്നു. കലയുടെ വിവിധമേഖലകളില്‍ പഴമയയെയും പുതുമയെയും കോര്‍ത്തിണക്കി തപസ്യ നടത്തിയ ശില്പശാലകളും വര്‍ഷംതോറും നടക്കുന്ന വാര്‍ഷികോത്സവങ്ങളും കേരളീയസംസ്കൃതിയുടെ പരിശീലനക്കളരികളായി.
തപസ്യയുടെ ശില്പശാലകള്ക്ക് നേതൃത്വം നല്കാന് തലയെടുപ്പുള്ള കലാകാരന്മാര് രംഗത്തെത്തി. എം.വി. ദേവനും മങ്കട രവിവര്‍മ്മയും അടൂര്‍ ഗോപാലകൃഷ്ണനുമൊക്കെ തപസ്യയിലൂടെ സര്‍ഗാത്മകതയുടെ പുതുനാമ്പുകളെ കണ്ടെത്തി കേരളത്തിന് സമര്‍പ്പിക്കാന്‍ ഒപ്പംനിന്നു.
തപസ്യയുടെ വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കുന്നത് എന്റെ ആണ്ടുനേര്ച്ചയാണെന്ന് പ്രഖ്യാപിച്ച ഡോ. സുകുമാര്‍ അഴീക്കോടും, തലയില്‍ മുണ്ടിട്ടുകൊണ്ടല്ല താന്‍ തപസ്യയുടെ വേദികളിലെത്തുന്നത് എന്ന് തുറന്നടിച്ച ഒ.എന്‍.വി. കുറുപ്പുമൊക്കെ വിളിച്ചുപറഞ്ഞത് അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ പണയംവെക്കാത്ത ഒരു സാംസ്കാരിക സംഘടനയുടെ അസ്തിത്വത്തെയാണ്.
പ്രൊഫ.സി.കെ. മൂസത്, വി.എം. കൊറാത്ത്, മഹാകവി അക്കിത്തം, പി. നാരായണക്കുറുപ്പ്, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, എസ്.രമേശന്‍നായര്‍ തുടങ്ങിയ സമാദരണീയരുടെ ആര്‍ജവമുള്ള നേതൃത്വത്തില്‍ തപസ്യ എന്ന കലാസാഹിത്യപ്രസ്ഥാനം നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്.
തപസ്യയുടെ വാര്ഷികോത്സവങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ തുറന്ന വേദികളാക്കിമാറ്റുകയായിരുന്നു രാജ്യത്തിനകത്തതും പുറത്തും പ്രശസ്തരായ മഹാപ്രതിഭകള്‍. ശിവരാമ കാരന്ത്, ശ്രീകൃഷ്ണ ആലനഹള്ളി, മനോജ്ദാസ്, അഖിലന്, ചന്ദ്രശേഖര കമ്പാര്‍, മൃദുല സിന്‍ഹ, മാണി മാധവചാക്യാര്‍, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി എത്രയോ പേര്. തപസ്യയുടെ വാര്ഷികസമ്മേളനങ്ങള്ക്ക് സാംസ്കോരികോത്സവങ്ങളുടെ പ്രൗഢി കൈവരുന്നതിന്റെ കാരണം മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: