അടിമാലി: റിസോര്‍ട്ട് ഉടമകളുമായി ഒത്തുകളിച്ച് മീറ്റര്‍ റീഡിങ്ങ് കുറച്ചുകാട്ടി ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിന്റെ ചിത്തിരപുരം സെക്ഷനുകീഴില്‍ വൈദ്യുതി കണക്ഷന് നല്‍കിയതിലും വ്യാപക തിരിമറി. അടിമാലി ഡിവിഷണല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് 15ഓളം കണക്ഷനുകള്‍ ഉപഭോക്താവിന് നല്‍കാതെ രേഖയില്‍ മാത്രം നല്‍കിയതായി കാണിച്ചിട്ടുളളത്.
ഒന്‍പത് പരാതികളില്‍ മഹസര്‍ തയ്യാറാക്കി കേസെടുത്തതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പുതിയ തട്ടിപ്പ് കൂടി പുറത്തായതോടെ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത. സെക്ഷന്‍ കീഴിലുള്ള മാങ്കുളം പഞ്ചായത്തിലെ വനവാസി കോളനികളിലാണ് വൈദ്യുതി കണക്ഷന് നല്‍കിയതില്‍ വ്യാപക തിരിമറി കണ്ടെത്തിയത്. ബിപില്‍ വിഭാഗങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന് നല്‍കുന്നതിന്റെ മറവിലാണ് തിരിമറി. വനവാസി കോളനികളിലേക്ക് പോസ്റ്റ് വലിക്കുന്നതിന് ഉപഭോക്താവ് പണം നല്‍കേണ്ടതില്ല. എന്നാല്‍ ഈ വിവരം ഉദ്യോഗസ്ഥര്‍ മറച്ച്വച്ച് ബിപിഎല്‍ അപേക്ഷകരോട് വന്‍ തുക കൈപ്പറ്റി. പണം നല്‍കിയവര്‍ക്ക് മുന്‍ഗണനാ ക്രമം മറികടന്ന് വൈദ്യുതി കണക്ഷന് നല്കി. പണം നല്‍കാത്തവര്‍ക്ക് ബോര്‍ഡിന്റെ രേഖയില്‍ കണക്ഷന് നല്‍കിയതായി രേഖയുണ്ടാക്കിയാണ് സെക്ഷന്‍ കീഴില്‍ തിരിമറി നടത്തിയിരിക്കുന്നത്.
പണം നല്‍കാത്തവര്‍ക്ക് വിവിധ കാരണങ്ങള്‍ പറഞ്ഞ് കണക്ഷന് നല്‍കുന്നത് നീട്ടികൊണ്ട് പോകുകയായിരുന്നു. കണക്ഷന് നല്‍കാത്തവര്‍ക്കും വൈദ്യുതി മീറ്ററും, അനുബന്ധ സാധനങ്ങളും ബോര്‍ഡില്‍ നിന്നും വിതരണം ചെയ്തതായാണ് രേഖ. എന്നാല്‍ ഈ ഗുണഭോക്താക്കളുടെ വീടുകള്‍ വൈദ്യുതീകരിക്കുകയോ, മീറ്ററുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലന്ന് ഡിവിഷണല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അടുത്തിടെ ഈ സെക്ഷനില്‍ നിന്നും ഇത്തരത്തില്‍ കണക്ഷന് ലഭിക്കാത്ത ഉപഭോക്താവ് നല്കിയ പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്.
പുതിയ കണക്ഷന് നല്കുവാനുള്ള മീറ്റര്‍, കമ്പി തുടങ്ങിയ സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ മറിച്ച് വിറ്റതായും സൂചനയുണ്ട്. സംഭവം പുറത്തായതോടെ കൂടുതല്‍ പേര് ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സെക്ഷന്‍ കീഴിലെ മറ്റ് പഞ്ചായത്തുകളിലും ഇത്തരത്തില്‍ പരാതി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. അടിമാലി ഡിവിഷനുകീഴില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയത് ചിത്തിരപുരം സെക്ഷനിലാണ്. മീറ്റര്‍ റീഡിങ്ങില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ ബോര്‍ഡിന് നഷ്ടം വരുത്തിയ സംഭവവും ഈ സെക്ഷനിലായിരുന്നു.
ഇതില്‍ കുറ്റക്കാരായ രണ്ട് സബ് എഞ്ചിനീയര്‍മാരെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സസ്പെന്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത്. വിജിലന്‍സ് ഐ ജി കെ പത്മകുമാര്‍ കഴിഞ്ഞമാസം 26ന് ചിത്തിരപുരം സെക്ഷനില്‍ എത്തി രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ഇവിടെ തന്നെ പുതിയ ക്രമക്കേടും പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: