അടിമാലി: ബൈസണ്‍വാലി കോമാളിക്കുടിയില്‍ വനവാസി ഭൂമി തുഛമായ വില നല്കി ഭൂമാഫിയ തട്ടിയെടുക്കുന്നു. ബൈസണ്‍വാലി ഖജനാപ്പാറ റൂട്ടില്‍ കോമാളിക്കുടി മുതുവാന്‍ വനവാസി സെറ്റില്‍മെന്റിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏക്കര്‍കണക്കിന് ഭൂമി എറണാകുളം ജില്ലയില്‍ നിന്നുള്ള ഭൂമാഫിയ സംഘം തട്ടിയെടുത്തത്. ഖജനാപ്പാറ-പൂപ്പാറ വഴി തേനിക്കുള്ള അന്തര്‍സംസ്ഥാന പാതയോരത്താണ് സംഭവം. ചൊക്രമുടി സ്വദേശിയുടെ ആറ് ഏക്കറോളം ഭൂമിയാണ് തുഛമായ വിലയ്ക്ക് വാങ്ങിയത്.
75000 മുതല്‍ ഒരു ലക്ഷം വരെ സെന്റിന് വിലയുള്ള ഇവിടെ കേവലം 6000 രൂപ സെന്റിന് നല്‍കിയാണ് കച്ചവടം നടന്നതെന്നാണ് സൂചന. വനവാസികളുടെ ഭൂമി ക്രയവിക്രയം ചെയ്യാന്‍ പാടില്ലായെന്ന നിയമം അട്ടിമറിച്ചുകൊണ്ട് മേഖലയില്‍ വ്യാപകമായി ഭൂമി തഛമായ വിലയ്ക്ക് തട്ടിയെടുക്കുന്നത് തുടരുകയാണ്. റിസോര്‍ട്ട് നിര്‍മ്മാണ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഭൂമി വാങ്ങല്‍. അനുയോജ്യമായ കാലാവസ്ഥയും തമിഴ്നാട് അതിര്‍ത്ഥി പ്രദേശവുമായ ഈ മേഖലയ്ക്ക് വന്‍ ഡിമാന്റാണ് ഉള്ളത്. 15 കിലോമീറ്ററോളം യാത്ര ചെയ്താല്‍ ബോഡിമെട്ടിലെത്താം. ബോഡി -തേനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഒരു മണിക്കൂറില്‍ താഴേ യാത്ര മതി.
സംസ്ഥാനത്തെ പ്രമുഖനായ മുന്‍ മന്ത്രികൂടിയായ രാഷ്ട്രീയ നേതാവിന്റെ ബിനാമി സംഘമാണ് കച്ചവടക്കാര്‍ എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: