റിയോ ഡി ജനീറോ: മൈക്കൽ ഫെൽപ്സ് നീന്തിക്കടന്നത് കടലല്ല, കാലംകൂടിയാണ്. 2168 വർഷം പഴക്കമുള്ള റെക്കോർഡ് ഈ അമേരിക്കൻ താരം ഭേദിച്ചപ്പോൾ ഒളിമ്പിക്സ് നീന്തൽക്കുളത്തിൽ ഉയർന്നത് വൻതിരകളല്ല, അതുക്കും മേലേ.
റിയോയിൽ ഇന്നലെ ഫെൽപ്സ് നാലാം സ്വർണ്ണം നേടിയപ്പോഴാണ് ലോക കായികചരിത്രം ഫെൽപ്സിനെ ശിരസ്സു നമിച്ചത്. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണ്ണം നേടിയയാൾ എന്ന ചരിത്ര കീർത്തി ഇനി ഫെൽപ്സിന്.
പുരാതന ഒളിമ്പിക്സിന്റെ ചരിത്രത്തിൽ 12 വ്യക്തിഗത സ്വർണ്ണം നേടിയ ഗ്രീസിന്റെ ലിയോനിഡാസ് റോഡ്സിന്റെ റെക്കോർഡും ഫെൽപ്സ് മറികടന്നു. ബിസി 164നും 152നും ഇടയിൽ നടന്ന നാല് ഒളിമ്പിക്സിൽ നിന്നായിരുന്നു ലിയോനിഡാസ് ഈ നേട്ടം സ്വന്തമാക്കിയത്. 200, 400 മീറ്റർ നീന്തലിലായിരുന്നു ലിയോനിഡാസിന്റെ 12 സ്വർണ്ണം, 2168 വർഷം മുമ്പത്തെ കാര്യമാണിതൊക്കെ.
ഈ റെക്കോർഡ് അടുത്തകാലത്തെങ്ങാനും തകർക്കപ്പെടാനിടയില്ല. എങ്കിലും കാത്തിരിക്കാം; ഇത്തരമൊരു അമാനുഷിക ജന്മത്തിനായി. ഒരു പക്ഷേ അതിന് സഹസ്രാബ്ദങ്ങൾ കാത്തിരിക്കേണ്ടിവരാം.
റിയോയിൽ ഇന്നലെ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ പൊന്നണിഞ്ഞാണ് ഫെൽപ്സ് സ്വർണ്ണനേട്ടം നാലാക്കി ഉയർത്തിയത്.1:54:66 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഈ ഇനത്തിൽ തുടർച്ചയായ നാലാം ഒളിമ്പിക്സിലാണ് ഫെൽപ്സ് സ്വർണം നേടുന്നത്. ജപ്പാന്റെ കൊസുകേ ഹഗിനോ വെള്ളിയും ചൈനയുടെ ഷുൻ വാങ് വെങ്കലവും നേടി.
ഇന്നലത്തെ നേട്ടത്തോടെ ഒളിമ്പിക്സിൽ ഫെൽപ്സിന്റെ ശേഖരത്തിൽ 22 സ്വർണ്ണമായി. 13 വ്യക്തിഗത ഇനങ്ങളിലും ഒമ്പത് റിലേയിലുമാണ് നീന്തൽക്കുളത്തിലെ സ്വർണ്ണ വേട്ട. രണ്ട് വെള്ളിയും വെങ്കലവുമടക്കം ആകെ ഒളിമ്പിക്സ് മെഡലെണ്ണം 26.
റിയോ ഒളിമ്പിക്സിൽ ഫെൽപ്സിന്റെ നാലാം സ്വർണമാണിത്. 200 മീറ്റർ ബട്ടർഫ്ളൈ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ, 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, ഇപ്പോൾ ഇതും.
2000ൽ സിഡ്നിയിൽ അഞ്ചാം സ്ഥാനത്തോടെയായിരുന്നു ഫെൽപ്സിന്റെ തുടക്കം. നാലുവർഷത്തിനുശേഷം ഏതൻസ് ഒളിമ്പിക്സിൽ ആറ് സ്വർണ്ണം, രണ്ട് വെങ്കലവും. ഈ പ്രകടനം ഒരു ഒളിമ്പിക്സിൽ ഏറ്റവും മെഡൽ നേടിയ സോവിയറ്റ് യൂണിയൻ ജിംനാസ്റ്റ് അലക്സാണ്ടർ ദിത്യാറ്റിന്റെ ഒപ്പമെത്തിച്ചു. 2008ൽ ബീജിങ്ങിൽ തനിച്ചു നേടിയ അഞ്ചുൾപ്പെടെ എട്ടു സ്വർണ്ണം. ഏഴ് ലോക റെക്കോർഡുകളും ഒരു ഒളിമ്പിക് റെക്കോർഡും ഈ നേട്ടത്തിന് അകമ്പടിസേവിച്ചു. 2012ൽ ലണ്ടനിൽ രണ്ട് വ്യക്തിഗതം ഉൾപ്പെടെ നാല് സ്വർണ്ണം.
ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യ ഇതുവരെ നേടിയ മെഡലുകൾക്കൊപ്പമാണ് ഫെൽപ്സ് എന്ന ഒറ്റയാൻ ഇപ്പോഴുള്ളത്. ഒരു മെഡൽ കൂടി നേടിയാൽ ആകെ നേടിയ മെഡലുകളുടെ എണ്ണത്തിൽ ഫെൽപ്സ് ഇന്ത്യയെയും പിന്നിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: