ന്യൂദല്‍ഹി: കെ.പി.എ.സി. ലളിതയ്ക്കു പിന്നാലെ, ചെറുകാടിന്റെ മകനെയും ഗ്രഹണം ബാധിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിതനായ കെ.പി. മോഹനന്, കര്‍ക്കടകം കഴിഞ്ഞ്, ചിങ്ങം ഒന്നായ ആഗസ്റ്റ് 17നേ ചുമതലയേല്‍ക്കൂ.
ലളിതയും കര്‍ക്കടകം കഴിഞ്ഞേ ചുമതലയേല്‍ക്കൂ എന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇവരിരുവരും ഒഴിച്ചുള്ള മുഖ്യ ഭാരവാഹികള്‍ അക്കാദമികളില്‍ ചുമതലയേറ്റു. സംഗീത നാടക അക്കാദമി അധ്യക്ഷയാണ്, ലളിത.
സ്വന്തം ജീവിതത്തില്‍, മുഹൂര്‍ത്തം നോക്കാതിരുന്ന കമ്യൂണിസ്റ്റായിരുന്നു ചെറുകാട്.
സ്വവര്‍ഗരതി ഉള്‍പ്പെടെ ജീവിതം തുറന്നെഴുതിയ അദ്ദേഹത്തിന്റെ ‘ജീവിതപ്പാത’ എന്ന ആത്മകഥ, മലയാളത്തിലെ എണ്ണപ്പെട്ട ആത്മകഥകളില്‍ ഒന്നാണ്. മലയാളത്തിലെ വിപ്ലവരാഷ്ട്രീയ നാടകവേദിയില്‍ കോളിളക്കം സൃഷ്ടിച്ച കെ. ദാമോദരന്റെ ‘പാട്ടബാക്കി’ (1937) ക്കു ശേഷം, കമ്യൂണിസ്റ്റ് നാടകവേദിയില്‍ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു, ചെറുകാടിന്റെ ‘നമ്മളൊന്ന്’. രക്തേശ്വരി, മുളങ്കൂട്ടം, തറവാടിത്തം, വിശുദ്ധനുണ, തുടങ്ങി വേറെ നാടകങ്ങളും, ശനിദശ, ദേവലോകം, മുത്തശ്ശി എന്നീ നോവലുകളും എഴുതിയ ചെറുകാട്, അധ്യാപകനായിരുന്നതിനാല്‍, ആദ്യകാലത്ത്, ആസാദ് മലങ്കാടന്‍ എന്ന പേരിലാണ് എഴുതിയിരുന്നത്.
പാഠകം നന്നായി അറിഞ്ഞിരുന്ന ചെറുകാട്, ക്വിറ്റിന്ത്യാ സമരകാലത്ത്, സുഭാഷ് ചന്ദ്രബോസിനെതിരെ ജാപ്പ് വിരുദ്ധപാഠകം എഴുതിയതില്‍ സ്വയം വിമര്‍ശനം നടത്തുന്നത്, ആത്മകഥയില്‍ കാണാം.
കണ്ണൂരിലെ പറശ്ശിനിക്കടവില്‍, ചെറുകാട് എഴുതിയ ജാപ്പ് വിരുദ്ധ പാഠകത്തില്‍, ബോസിനെപ്പറ്റി രണ്ടു ഹീനമായ വരികള്‍ ഉണ്ടായിരുന്നു.
നമ്മുടെ നേതാവല്ലാച്ചെറ്റ
ജപ്പാന്‍കാരുടെ കാല്‍നക്കി
ഇതു കേട്ട നിമിഷം ചെറുകാട് ആത്മകഥയില്‍, ഇങ്ങനെ ഓര്‍ക്കുന്നു:
”ആത്മാവ് ഇടിവെട്ടേറ്റ പോലെ പിടഞ്ഞു. ഞാന്‍ തരിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെയാണ് ‘ചെറ്റ’ എന്നു വിളിച്ചിരിക്കുന്നത്. കടുപ്പം. ഞാനെഴുതിക്കൊടുത്ത കൈയെഴുത്തു കോപ്പിയില്‍ ‘ദുഷ്ടന്’ എന്നായിരുന്നു. ആ പദം ഉപയോഗിക്കാന്‍ തന്നെ എനിക്ക് മനഃസാക്ഷിക്കുത്തുണ്ടായിരുന്നു”.
എന്നാല്‍, മകന് മോഹനന് ഒരു മനഃസാക്ഷിക്കുത്തും ഇല്ല. ലളിതയുടെ വൈരുദ്ധ്യാത്മക ആത്മീയവാദത്തില്‍, അദ്ദേഹത്തിനും, സ്വസ്തി.
‘ജീവിതപ്പാത്’യ്ക്ക്, 1976ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ചെറുകാടിന്റെ മരണവും ആ വര്‍ഷം തന്നെയായിരുന്നു. ചെറുകാട് ‘ആത്മാവ്’ എന്ന് ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതു വച്ച്, മകന്റെ വഴിയില്‍, ആ ആത്മാവ് പിടയുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: