പാലക്കാട്: വാളയാറില്‍ വികാരിയുടെ വീട്ടില്‍, ഡിഗ്രിക്കു പഠിക്കുന്ന വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ കോയമ്പത്തൂര്‍ ബിഷപ്പും ഡോ. തോമസ് അക്യുനാസും പ്രതി. പ്രതികളായ നാല് പുരോഹിതര്‍ പാലക്കാട് ഡിവൈഎസ്പി: എം. സുള്‍ഫിക്കറിന് കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ സ്വന്തം ജ്യാമ്യത്തില്‍ വിട്ടു. ബിഷപ് ഹാജരായില്ല.
വാളയാര്‍, ചന്ദ്രാപുരം സ്റ്റെന്‍സിലാസ് ചര്‍ച്ച് വികാരി ഫാദര്‍ മദലൈ മുത്തു, കോയമ്പത്തൂര്‍ കാട്ടൂര്‍ ക്രൈസ്റ്റ് കിങ് പള്ളി വികാരി ഫാദര്‍ കുളന്തൈരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസിലെ വികാരിമാരായ ഫാദര്‍ ആരോഗ്യസ്വാമി, ഫാദര്‍ മേല്ക്ക്യുര് എന്നിവരാണ് കീഴടങ്ങിയത്. പ്രതിയായ കോയമ്പത്തൂര്‍ ബിഷപ്പ് ഡോ. തോമസ് അക്യുനാസ് ഹാജരായില്ല. വിവരം പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് പാലക്കാട് ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മുഖ്യപ്രതി ഫാ. ആരോഗ്യരാജിനെ ഡിസംബര്‍ ആറിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍പ്പാപ്പ ഇയാളെ പുരോഹിത പദവിയില്‍ നിന്നും പുറത്താക്കി. കോയമ്പത്തൂര്‍ സ്വാമിയാര് ന്യൂ വീഥിയില്‍ സഹായരാജിന്റേയും ശാന്തി റോസിലിയുടെയും മകള്‍ ഫാത്തിമ സോഫിയയാണ് ആരോഗ്യരാജ് താമസിച്ചിരുന്ന വീട്ടില്‍ കൊല്ലപ്പെട്ടത്. 2013 ജുലായ് 23 നാണ് കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ഫാത്തിമ കൊല്ലപ്പെട്ടത്.
കുടുംബ സുഹൃത്തായിരുന്ന ആരോഗ്യരാജിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ തലവേദനക്ക് ചികിത്സ നടത്തിയിരുന്നു. ഡോക്ടര്‍ വരുന്നുണ്ട് എന്ന് പറഞ്ഞ് സോഫിയയയെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കോയമ്പത്തൂരിലെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരികയായിരുന്നു.
പിന്നീട് മരിച്ചനിലയിലാണ് കണ്ടത്. തൂങ്ങി മരണമാണെന്നു പറഞ്ഞു കേസ് എഴുതിത്തള്ളി. അമ്മ റോസിലി, പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍, മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ഹര്‍ജി നല്കി. കോടതി ഉത്തരവു പ്രകാരം നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: