കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിക്കുന്നതിനായി ബഹുജനകൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സമര സഹായസമിതി യോഗം തീരുമാനിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വ്വകക്ഷി നേതൃത്വത്തില്‍ 19 ന് കലക്ട്രേറ്റ് ധര്‍ണ്ണ നടത്തും. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. ഇന്ന് കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിക്കാനും യോഗം തീരുമാനിച്ചു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബിജെപി ഉത്തര മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, കെ.ടി. വിപിന്‍, അഡ്വ: കെ.വി. സുധീര്‍, ഡിസിസി പ്രസിഡന്റ് കെ.സി. അബു, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.സി. സതീശന്, കെ.സി. രാമചന്ദ്രന്, പി.വി. മാധവന്, ഇ.കെ. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പി. ശിവപ്രസാദ് സ്വാഗതവും പി. സജീവ് നന്ദിയും പറഞ്ഞു.
തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ സമരത്തെ തുടര്‍ന്ന് ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ബില്‍ 2012 ല്‍ നിയമ സഭ ഐകകണ്ഠേന പാസ്സാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. തുടര്‍ന്ന് പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ 2014 ല്‍ പുരാവസ്തു വകുപ്പ്കൈക്കൊണ്ടു.
കോഴിക്കോട് നഗരം വില്ലേജിന്റെ പരിധിയില്‍ വരുന്ന ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും അതിനുള്ളിലെ ഉപകരണങ്ങളും മുന്‍വശത്തെ ആസ്ഥാന മന്ദിരവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കുന്നതിനായിരുന്നു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വേ നടപടിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കോംട്രസ്റ്റ് മാനേജ്മെന്റ് വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്. പ്രധാന കെട്ടിടം മാത്രമാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത് എന്ന തരത്തിലാണ് അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തിയത്. ഇതിനിടയില്‍ തന്നെ ഫാക്ടറിയിലേക്ക് കടന്നു കയറുവാന്‍ ഭൂമാഫിയ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമാഫിയ തകര്‍ത്ത ഫാക്ടറിയുടെ മതില് തൊഴിലാളികള്‍ പുനര്‍നിര്‍മ്മിക്കുകയും ഇത്തരക്കാരുടെ ഇടപെടലുകളെ ചെറുത്തുതോല്‍പ്പിക്കുകയുമായിരുന്നു. ഏത് നിമിഷവും ഭൂമാഫിയയുടെ കടന്നു കയറ്റം ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ഇന്നലെ ഫാക്ടറി പരിസരത്ത് സമര സഹായ സമിതി യോഗം ചേര്‍ന്നത്. എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് 175 വര്‍ഷത്തിലധികം പഴക്കമുള്ള ഫാക്ടറിയെ സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തൊഴിലാളികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും സമര സഹായ സമിതിയുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: