ലക്നോ: ബുലന്ദ്ഷര്‍ കൂട്ടമാനഭംഗക്കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അസംഖാനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. മാനഭംഗ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന പരാമര്‍ശത്തില്‍ അസം ഖാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
ആക്രമണത്തില്‍ തന്റെ കുടുംബം നല്കിയ പരാതി ഗൗരവമായി എടുക്കാതിരുന്ന പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും കേസെടുക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.തനിക്ക് യുപി പോലീസിലുള്ള വിശ്വാസം നഷ്ടമായെന്നും കേസ് ദല്‍ഹിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയേയും 35 വയസുള്ള അമ്മയേയും തോക്കു ചൂണ്ടി കാറില്‍ നിന്ന് വലിച്ചിറക്കി കൂട്ട മാനഭംഗത്തിന് ഇരയാക്കിയത്.
സര്‍ക്കാരിന്റെ പ്രതിഛായ നശിപ്പിച്ച് അധികാരം പിടിക്കാനുള്ള ചിലരുടെ ഗൂഡാലോചനയാണ് പിന്നിലെന്നാണ് അസംഖാന് പറഞ്ഞത്. ഖാന്റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.സ്വന്തം കുടുബത്തിനാണ് ഈ ഗതി ഉണ്ടായതെങ്കില്‍ ഇങ്ങനെ പറയുമോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ ചോദ്യം. അന്വേഷണം കോടതി നിരീക്ഷണത്തിലാക്കണം, തങ്ങള്‍ക്ക് സുരക്ഷ വേണം. പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച അലഹബാദ് ഹൈക്കോടതി കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇരകളുടെ മൊഴികള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി, എന്തുകൊണ്ടാണ് അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാത്തതെന്നും ആരാഞ്ഞു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് അഖിലേഷ് സര്‍ക്കാര്‍ എസ്പി അടക്കംഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: