സ്വന്തം ലേഖകന്‍
ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സില്‍ കാരിച്ചാല്‍ തന്നെ ജലരാജാവ്. വേഗപ്പോരില്‍ പതിനാലാമത് തവണയാണ് ജലോത്സവ പ്രേമികളുടെ ഇഷ്ടചുണ്ടനായ കാരിച്ചാല്‍ നെഹ്റുട്രോഫി കരസ്ഥമാക്കുന്നത്. 64-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഫൈനലില്‍ കരുത്തന്മാരാണ് ഏറ്റുമുട്ടിയത്.
ജയിംസ്കുട്ടി ജേക്കബ് ക്യാപ്റ്റനായ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ എതിരാളികളെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ഒന്നാമതായി കുതിച്ചത്. 4.22.1 മിനിട്ടിലാണ് കാരിച്ചാല്‍ ഫിനിഷ് ചെയ്തത്. നെഹ്റു ട്രോഫി ചരിത്രത്തില്‍ ഇടം നേടിയ യുബിസി കൈനകരി തുഴഞ്ഞ പുതിയ ചുണ്ടന് ഗബ്രിയേലിനാണ് രണ്ടാം സ്ഥാനം. 4.32.01 മിനിട്ടിലാണ് ഗബ്രിയേല്‍ ചുണ്ടന് ഫിനിഷ് ചെയ്തത്.
അച്ചന്‍കുഞ്ഞായിരുന്നു ക്യാപ്റ്റന്‍. കെ.ആര്. ഗോപകുമാര്‍ ക്യാപ്റ്റനായ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് 4.32.7 മിനിട്ടില്‍ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനത്തെത്തി. ബിജോയ് സുരേന്ദ്രന് ക്യാപ്റ്റനായ പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ ചുണ്ടന് 4.33.08 മിനിട്ടില്‍ ഫിനിഷ് ചെയ്ത് നാലാമതെത്തി.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹീറ്റ്സ് മത്സരങ്ങളില്‍ വേഗത്തില്‍ ഫിനിഷ് ചെയ്ത നാലു ചുണ്ടനുകളാണ് ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. 2015ലും കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബുതന്നെയായിരുന്നു ജേതാക്കള്‍.
ജവഹര്‍ തായങ്കരിയിലാണ് അവര്‍ അന്നു തുഴഞ്ഞത്. 2008ലാണ് കാരിച്ചാല്‍ ചുണ്ടന് അവസാനമായി ജേതാക്കളാകുന്നത്. കൊല്ലം ജീസസ് ബോട്ട്ക്ലബ്ബാണ് അന്ന് കാരിച്ചാല്‍ ചുണ്ടന് തുഴഞ്ഞത്.വേമ്പനാട് ബോട്ട് ക്ലബ്ബില്‍ തുഴഞ്ഞവരില്‍ ഭൂരിപക്ഷവും നാവിക സേനാംഗങ്ങളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ചെറുവള്ളങ്ങളില്‍ വെപ്പ് എഗ്രേഡ് വിഭാഗത്തില്‍ ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് പുളിങ്കുന്നിന്റെ കോട്ടപ്പറമ്പനാണ് ഒന്നാം സ്ഥാനം. ബി ഗ്രേഡ് വിഭാഗത്തില്‍ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാമതെത്തി. ഇരുട്ടുകുത്തി എഗ്രേഡ് വിഭാഗത്തില്‍ മൂന്നുതൈയ്ക്കലാണ് ഒന്നാമതെത്തിയത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ എറണാകുളം തുരുത്തിപ്പുറം ഒന്നാം സ്ഥാനം നേടി.
ചുരുളന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ കോടിമത ഒന്നാമതെത്തി.വനിതകളുടെ തെക്കനോടി കെട്ടുവള്ളം വിഭാഗത്തില്‍ പുന്നമട ഫ്രണ്ട്സ് ബോട്ട്ക്ലബ്ബിന്റെ കമ്പനി വള്ളം ഒന്നാമതെത്തി. തെക്കനോടി തറവള്ളം വിഭാഗത്തില്‍ അവലൂക്കുന്ന് സംഗീത ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍തെക്കേതിലാണ് ഒന്നാം സ്ഥാനം.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. സദാനന്ദ ഗൗഡ, നടന് ജയറാം, മന്ത്രി എ.സി. മൊയ്തീന്, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അദ്ധ്യക്ഷന്‍, നഗരസഭാ അംഗങ്ങള്‍, ജില്ലാ കളക്ടര്‍ ആര്. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: