ഹരിപ്പാട്: അറുപത്തിരണ്ട് വര്‍ഷത്തിലധികം പഴക്കം വരുന്ന ദേശീയപാതയിലെ തോട്ടപ്പള്ളി സ്പില്‍വേ പാലം അപകടനിലയില്‍. 1952ല്‍ തിരുകൊച്ചി മന്ത്രിസഭ അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണിയെ തടഞ്ഞു നിര്‍ത്തി കൃഷിയെ സംരക്ഷിക്കുന്നതിനുവേണ്ടി അന്നത്തെ ചീഫ് എന്‍ജിനീയറായിരുന്ന വൈദ്യനാഥ അയ്യരാണ് ആലപ്പുഴ – തിരുവനന്തപുരം ദേശീയപാതയുമായി ബന്ധിപ്പിച്ചു പാലത്തിനുള്ള നിര്‍മ്മാണജോലികള്‍ക്ക് തുടക്കമിട്ടത്.
1,200 അടി നീളമുള്ള പാലത്തില്‍ നാല്‍പ്പത് ഷട്ടറുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പടിഞ്ഞാറ് കടലിലേക്ക് വെള്ളം ഒഴുക്കിവിട്ട് കൃഷിയെ സംരക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങളുടെ അതിപ്രസരവും കാലപ്പഴക്കവും കൊണ്ട് സ്പില്‍വേ പാലം ഏത് നിമിഷവും അപകടത്തിലേക്ക് നീങ്ങുമെന്നുള്ള അവസ്ഥയിലാണ്.
ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സമാന്തരപാലം നിര്‍മ്മിക്കണമെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഗവണ്മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. 750 കോടി രൂപ മുതല്‍ മുടക്കി നിലവിലുള്ള പാലത്തിന് പടിഞ്ഞാറ് ഭാഗത്തുകൂടി സമാന്തരപാലം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രാഥമികമായി മണ്ണ് പരിശോധന മാത്രം നടത്തി പിന്നീടുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ തുടര്‍ന്നിട്ടില്ല.
ദേശീയപാത 47ലെ പ്രധാന പാലങ്ങളിലൊന്നാണ് തോട്ടപ്പള്ളി സ്പില്‍വേ. ഏത് നിമിഷവും ദുരന്തമുണ്ടാകുമെന്നുള്ള അവസ്ഥയാണ് ഇപ്പോഴുള്ളത്. പാലത്തിന്റെ ദ്രവിച്ച കമ്പികള്‍ ഇളക്കിമാറ്റി ‘ഗണേറ്റിംഗ്’ നടത്തി കോണ്‍ക്രീറ്റ് മിശ്രിതം കുത്തിനിറച്ച് അറ്റകുറ്റപ്പണി നടത്തി ആശ്വാസം കണ്ടെത്തുകയാണ് ബന്ധപ്പെട്ടവര്‍.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ സ്പില്‍വേയില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ സ്പാനുകള്‍ക്ക് ഗുരുതരമായ തകരാറുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തരപാലത്തിനുള്ള നിര്‍ദ്ദേശം വന്നത്.
54ല്‍ പൂര്‍ത്തീകരിച്ച് പാലത്തിന് 30 വര്‍ഷമാണ് ആയുസ്സ് കല്പ്പിച്ചിരുന്നത്. എന്നാല്‍ 62 വര്‍ഷം കഴിഞ്ഞിട്ടും പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടത്താന്‍ നടപടികള്‍ സ്വീകരിക്കാത്തത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. പഴക്കം ചെന്ന പാലത്തില്‍ക്കൂടി അധികം ഭാരമുള്ള കണ്ടെയ്നര്‍ ലോറികള്‍ പോലും ഇപ്പോഴും കടന്നു പോകുകയാണ്.
ബലക്ഷയം കണക്കിലെടുത്ത് അപകട മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡ്പോലും ബന്ധപ്പെട്ടവര്‍ സ്ഥാപിച്ചിട്ടില്ല. കൂടുതല്‍ വിദഗ്ദ്ധ പരിശോധന നടത്തിയശേഷം അമിത ഭാരംകയറ്റിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: