തൊടുപുഴ: ഹാഷിഷ് കേസില്‍ പ്രതികളെ വെറുതെ വിട്ടു. ദേവികുളം കാന്തല്ലൂര്‍ കാവാലം പറമ്പില്‍ സുരേഷ്, കറുത്തേടത്ത് വിനോദ്, പള്ളിപറമ്പില്‍ സുനില്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജ് എസ് ഷാജഹാന് വെറുതെ വിട്ടത്. അരക്കിലോ ഹാഷിഷ് വില്‍പ്പനയ്ക്കായി കൈവശം വച്ചു എന്ന കുറ്റം ആരോപിച്ച് പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് കുറ്റപത്രം ഹാജരാക്കിയത്. 2013 മാര്‍ച്ച് 20നാണ് സംഭവം നടക്കുന്നത്. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന വണ്ടിപ്പെരിയാര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് പ്രതികള്‍ ഹാഷിഷ് കൈവശം വച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയെന്നും അതനുസരിച്ച് ഹാഷിഷ് കച്ചവടക്കാരായി സ്വയം പരിചയപ്പെടുത്തി പ്രതി സുരേഷിനെ ഫോണില്‍ ബന്ധപ്പെടുകയും പ്രതികളുടെ സ്ഥലമായ കാന്തല്ലൂരില്‍ എത്തുകയും ഉണ്ടായി. അവിടുന്ന് പ്രതികളുമായി ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഹാഷിഷ് കുമളി ബസ് സ്റ്റാന്‍ന്റിലെ വെയിറ്റിങ് ഷെഡില്‍ എത്തിച്ചു എന്നും മഫ്തിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പ്രതികളുടെ കയ്യില്‍ നിന്നും ഹാഷിഷ് വാങ്ങി അവരെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. എക്സൈസ് ഉദ്യോഗസ്ഥരുടെ കേസ് അവര്‍ രചിച്ച തിരക്കഥപോലെയാണെന്ന് പരാമര്‍ശിച്ച് കോടതി പ്രതികളെ വെറുടെ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റുമാരായ കെ ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍, കെ എം ജോര്‍ജ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: