ആലപ്പുഴ: നെഹ്റുട്രോഫി വീണ്ടും കാരിച്ചാലിലൂടെ കോട്ടയത്തേക്ക്, നാവികസേനയുടെ കരുത്തിലാണ് ഇക്കുറി കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് ജേതാക്കളായത്. നെഹ്റുട്രോഫി ജലോത്സവത്തിന്റെ പര്യായങ്ങളാണ് കാരിച്ചാല്‍ ചുണ്ടനും കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബും. കാരിച്ചാല്‍ ചുണ്ടനില്‍ കുമരകം ബോട്ട് ക്ലബ്ബും പുതിയ ഗബ്രിയേല്‍ ചുണ്ടനില്‍ കൈനകരി യുബിസിയും ഏറ്റുമുട്ടിയപ്പോള്ത്തന്നെ മത്സരം തീപാറുമെന്ന് ഉറപ്പായി.
പതിമൂന്നു തവണ നെഹ്റുട്രോഫി ലഭിച്ച കാരിച്ചാല്‍ ചുണ്ടനും പന്ത്രണ്ടുതവണ നെഹ്റുട്രോഫിയില്‍ മുത്തമിട്ട യുബിസിയും ഇക്കുറി കപ്പ് തങ്ങള്ക്കെന്നുറപ്പിച്ചാണ് മത്സരത്തിനെത്തിയത്. എന്നാല്‍ നാവികസേനയുടെ കരുത്തില്‍ പതിനാലാമതു തവണം കാരിച്ചാല്‍ ജേതാവായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് നെഹ്റുട്രോഫിയില്‍ മുത്തമിടുന്നത്. കഴിഞ്ഞ തവണ ജവഹര്‍ തായങ്കരിയില്‍ തുഴഞ്ഞാണ് അവര്‍ ജേതാക്കളായത്. 2008ലാണ് ഒടുവിലായി കാരിച്ചാല്‍ ചുണ്ടന് ജേതാക്കളായത്.
1974, 1975, 1976 വര്‍ഷങ്ങളില്‍ ഹാട്രിക് നേടിയ കാരിച്ചാല്‍ 1980ലും ജേതാക്കളായി. തുടര്‍ന്ന് 82, 83, 84 വര്‍ഷങ്ങളിലും ഹാട്രിക് പൂര്‍ത്തിയാക്കി. 86, 87 വര്‍ഷങ്ങളിലും ജേതാക്കളായി. നീണ്ട ഇടവേളയ്ക്കൊടുവില്‍ 2003ലാണ് കാരിച്ചാല്‍ ജേതാക്കളായത്. 2008ലും വിജയം ആവര്‍ത്തിച്ചു. അന്ന് കൊല്ലം ജീസസ് ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്.
ഇത്തവണ ഗബ്രിയേല്‍ ചുണ്ടനില്‍ രണ്ടാം സ്ഥാനത്തെത്തിയ യുബിസി കൈനകരിയുടെയും ചരിത്രം മറ്റൊന്നല്ല. 1963ല്‍ ഗിയര്‍ഗോസ് ചുണ്ടനിലാണ് യുബിസി ആദ്യമായി ജേതാക്കളാകുന്നത്. തുടര്‍ന്ന് 64ലും 65ലും ഹാട്രിക് പൂര്‍ത്തിയാക്കി. 68, 70, 76, 79 വര്‍ഷങ്ങളില്‍ ജേതാക്കളായ യുബിസി 89, 90, 91 വര്‍ഷങ്ങളില്‍ ഹാട്രിക് നേടി. 93നുശേഷം യുബിസിയുടെ പ്രതാപം അസ്തമിച്ചു. പിന്നീട് 21 വര്‍ഷങ്ങള്‍ക്കുശേഷം 2014ലാണ് ചമ്പക്കുളം ചുണ്ടനിലൂടെ യുബിസി അവസാനമായി ജേതാവാകുന്നത്. ഇത്തവണ സൈനികരെ കൂടുതലായി ഉള്‍പ്പെടുത്തി വേമ്പനാട് ബോട്ട് ക്ലബ് മത്സരിക്കുന്നതിനെതിരെ മറ്റുചില ബോട്ട് ക്ലബ്ബുകള്‍ പ്രതിഷേധവുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: