റിയോ ഡി ജനീറോ: ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യ മെഡലിനടുത്ത്. സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം സെമിയിലെത്തിയതോടെയാണ് ഇന്ത്യ മെഡൽ പ്രതീക്ഷ നിലനിർത്തിയത്. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടന്റെ ആൻഡി മുറെ-ഹെതർ വാട്സൺ സഖ്യത്തെയാണ് നാലാം സീഡായ ഇന്ത്യൻ ജോഡികൾ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-4, 6-4.
പുരുഷ, വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തുപോയതിനെത്തുടർന്ന് മിക്സഡ് ഡബിൾസിലായിരുന്നു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷ. ആ പ്രതീക്ഷക്കൊത്തവണ്ണം മികച്ച പ്രകടനവുമായാണ് ഇന്ത്യൻ സഖ്യം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചത്.
ഫോർഹാൻഡ് ഷോട്ടുമായി സാനിയയും കരുത്തുറ്റ സെർവുമായി രോഹൻ ബൊപ്പണ്ണയും മിന്നിയപ്പോൾ മുറെ-വാട്സൺ സഖ്യത്തിന് ഒരിക്കൽ പോലും മികച്ച വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. സെമിയിൽ വീനസ് വില്യംസ്-രാജീവ് റാം സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളി.
ഇന്ത്യൻ വംശജനാണ് വീനസിന്റെ പങ്കാളിയായ രാജീവ് റാം. സെമിഫൈനലിൽ വിജയിച്ചാൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പിക്കാം. തോറ്റാൽ വെങ്കല മെഡലിനായുള്ള മത്സരം കളിക്കാം.
ആദ്യ റൗണ്ടിൽ ഓസ്ട്രേലിയൻ സഖ്യമായ സാമന്ത സ്റ്റോസർ-ജോൺ പിയേഴ്സ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിലെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: