പരിക്കേറ്റ പോലീസുകാരന് ആശുപത്രിയില്‍
തൃശൂര്‍: ഒല്ലൂരിന് സമീപം കാച്ചേരിയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ എസ്.ഐക്കും മൂന്ന് പോലീസുകാര്‍ക്കും വെട്ടേറ്റു. അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് കീഴ്പ്പെടുത്തി.
കഴിഞ്ഞ ദിവസം നഗരത്തില്‍ രണ്ടിടങ്ങളിലുണ്ടായ പന്നിപ്പടക്കമേറിലെ പ്രതികള്‍ ഒല്ലൂരിലെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനെത്തിയതായിരുന്നു പോലീസ്. പോലീസിനെ ഗുണ്ടകള്‍ വടിവാളുമായി ആക്രമിക്കുകയായിരുന്നു.
ഒല്ലൂര്‍ എസ്.ഐ പ്രശാന്ത് ക്ളിന്റ്, സി.പി.ഒമാരായ ധനേഷ്, ഗിരീഷ്കുമാര്‍, സിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ മൂന്ന് പേരെ സാഹസികമായി പോലീസ് കീഴ്പ്പെടുത്തി. ഇതില്‍ ഒരാള്‍ പിന്നീട് രക്ഷപ്പെട്ടു. അരണാട്ടുകരയിലെ കോഴി വ്യാപാരി ജോണ്‍സന്റെ വീട്ടില്‍ ബൈക്കിലെത്തി ബോംബ് എറിഞ്ഞ കേസിലെ പ്രതികളെയാണ് പിടിച്ചത്.
പതിനായിരം രൂപ ഗുണ്ടാപിരിവു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി ജോണ്‍സന്റെ മകന് പറഞ്ഞു. അഞ്ചേരി സ്വദേശികളും ഗുണ്ടാതലവന്‍ കടവി രഞ്ജിത്തിന്റെ കൂട്ടാളികളുമായ നെയ്മറെന്ന നിനോ, കറുമ്പൂസ് എന്ന നെല്‍സണ്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം വിയ്യൂര്‍ സ്റ്റേഷനിലെ പോലീസ് ഡ്രൈവറുടെ വീടിനു നേരെ നാടന്‍ ബോംബ് എറിഞ്ഞതും ഇവര്‍ തന്നെയാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കുറ്റുമുക്കിലെ ഫ്ളാറ്റില്‍ അക്രമം നടത്തിയ കടവി രഞ്ജിത്തിനെ വിയ്യൂര്‍ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പോലീസ് ഡ്രൈവര്‍ മനോജിന്റെ വീടിനുനേരെ ആക്രമണം നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത്.
ഗുണ്ടാ സംഘം ഒളിവില്‍ കഴിഞ്ഞിരുന്ന സഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകളും, വടിവാളും, കത്തിയും പോലീസ് കണ്ടെടുത്തു. മറ്റൊരു ആക്രമണത്തിന് ആസൂത്രണം ചെയ്താണ് ഗുണ്ടാസംഘം കാച്ചേരിയിലെ ഒളിസങ്കേതത്തില്‍ തമ്പടിച്ചിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പോലീസുകാരെ എ.സി.പിമാരായ ഷാഹുല്‍ ഹമീദ്, എം.കെ ഗോപാല കൃഷ്ണന്, ഒല്ലൂര്‍ സി.ഐ. സജീവന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: