ബറേലി: ബുലന്ദ്ഷഹര്‍ മാനഭംഗമുയര്ത്തിയ ഭീതിയില്‍ നിന്നായിരുന്നു ബറേലിയിലെ ധനേലിയില് 50 സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. യുവാക്കളുടെ ശല്യം ചെയ്യല്‍ സഹിക്കാനാവാതെയെടുത്ത തീരുമാനം.
ലോസ് ഏഞ്ചല്‍സില്‍ സ്ഥിര താമസമാക്കിയ പൂജാ നാഗ്പാലിനെ ഈ വാര്‍ത്ത വളരെയേറെ വേദനിപ്പിച്ചു. തൈക്വാന്‍ഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ പൂജ (18) അടുത്തയിടെ അവളുടെ അവധിക്കാലത്ത് ധനേലിയിലെത്തി പെണ്‍കുട്ടികളെ സന്ദര്‍ശിച്ചു. അത് വെറുതെയൊരു സന്ദര്‍ശനമായിരുന്നില്ല.
കുട്ടികളെ ആത്മരക്ഷയ്ക്കുള്ള ചില ‘ടിപ്പു’കള്‍ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് സാക്ഷാത്ക്കരിച്ചു. ശല്യക്കാരെ കൈയൂക്ക് കൊണ്ട് നേരിടാനൊരുങ്ങുകയാണ് അമ്പതു പേരുമിപ്പോള്‍.
ആറു വയസ്സു മുതല്‍ പലതരം കായിക മുറകള്‍ അഭ്യസിക്കുകയാണ് പൂജ. ‘നിര്‍ഭയ’ വാര്‍ത്ത കേട്ടപ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചു. വേനലവധിക്ക് വരുമ്പോഴൊക്കെ ഭാരതത്തിലെ പെണ്‍കുട്ടികളെ കായിക മുറ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചു. ഹിമാചലിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലും ദല്‍ഹിയിലെയും ചണ്ഡീഗഢിലെയും അനാഥാലയങ്ങളിലും ശില്പശാലകള് സംഘടിപ്പിക്കാറുണ്ട്. അതിന് ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഭാരതത്തിലേക്കുള്ള ദൂരം പ്രശ്നമല്ലെന്ന് പൂജ പറയുന്നു.
ധനേലിയില് മാത്രമല്ല, ധുന്ക ഇന്റര്‍ കോളേജിലെ 150 പെണ്‍കുട്ടികളും പൂജയ്ക്കു കീഴില്‍ പ്രതിരോധ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ പൂജ അവധികഴിഞ്ഞ് മടങ്ങാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: