ഗാന്ധിനഗര്‍: അക്കരപ്പാടം സിപിഎം അക്രമത്തില്‍ പോലീസ് വാദിയെ പ്രതിയാക്കുന്നു. ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ കൈവിരലുകള്‍ അറ്റുപോകുകയും തലയ്ക്ക് വെട്ടുമേറ്റ അക്കരപ്പാടം ആലുംതറയില്‍ സുമേഷിന്റെ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്സ്. ഗുണ്ടാസംഘം മകനെ അക്രമിക്കുന്നത് കണ്ട് ഓടിച്ചെന്ന് തടസ്സംപിടിച്ച പിതാവിനെതിരെ കേസ്സെടുത്ത പോലീസ് പ്രതികളെ ഇതുവരെ പിടികൂടാന്‍ തയ്യാറായില്ല. പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുമേഷിന്റെ പിതാവ് സോമനെ അറസ്റ്റുചെയ്ത് ജാ്യമില്ലാ വകുപ്പുകള്‍ചുമത്തി കോടതിയില്‍ ഹാജരാക്കിയത്. മകന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും പിതാവ് റിമാന്റില്‍ കഴിയേണ്ട സാഹചര്യം സൃഷ്ടിച്ച പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സുമേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. അക്കരപ്പാടം ഓങ്കാരേശ്വരം ക്ഷേത്രത്തിന് സമീപത്തുവച്ച് യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സിപിഎം അക്രമിസംഘം സുമേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചത്. വെട്ടേറ്റ സുമേഷ് ക്ഷേത്രത്തിലേക്ക് ഓടിക്കയറിയിരുന്നു.
സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയാണ്. വെട്ടുകൊണ്ട് അറ്റുതൂങ്ങിയ രണ്ട് കൈവിരലുകള്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തത്. അക്കരപ്പാടം യുപി സ്കൂളിന് സമീപമുള്ള അനധികൃത പെയിന്റിംഗ് കടയില്‍ തമ്പടിച്ച് മദ്യമയക്കുമരുന്നുകള്ക്ക് അടിമകളായ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ആലുംതറയില്‍ ബിനുരാജ്, പട്ടറയ്ക്കല്‍ ദാസപ്പന്റെ മകന് രാഹുല്‍ദാസ്, മുന്‍പഞ്ചായത്തു മെമ്പറുടെ മകന് അഭിലാഷ്, തെള്ളിച്ചാലില് സോമന്റെ മകന് സുധീഷ്, പട്ടറയ്ക്കല്‍ ചന്ദ്രന്റെ മകന് നിധിന്, അക്കരപ്പാടം പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവ് സിബി ഭവനില്‍ സിബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സിപിഎം ഗുണ്ടാസംഘത്തെ സഹായിക്കുന്ന പോലീസ് നടപടിയില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രധിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: