ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ആക്രമണം നടത്തിയ പ്രതികള്‍ ഒളിവില്‍. പ്രതികളെ പിടികിട്ടിയിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് പോലീസ് ഭാഷ്യം. ഇക്കഴിഞ്ഞ ദിവസം രാത്രിയാണ് ഹോസ്റ്റലിലേക്ക് ഇരുമ്പുവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മുപ്പതോളം വരുന്ന സംഘം ബൈക്കുകളിലെത്തി അക്രമം അഴിച്ചുവിട്ടത്. കോളേജ് ഇലക്ഷനില്‍ എസ്എഫ്ഐയുടെ പാനല്‍ തോറ്റതിലുള്ള പ്രതികാരംമൂലം സ്വതന്ത്ര യൂണിയനില്‍പ്പെട്ട നേതാക്കളെ നിരന്തരമായി അധിഷേപിക്കുകയും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിവരുകയും ചെയ്തിരുന്നു. രണ്ടുദിവസം മുമ്പ് ഹൗസ്സര്ജന്സിയിലുള്ള ഒരു വിദ്യാര്‍ത്ഥിയുടെ തല ഭിത്തിയിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ ചികിത്സയിലാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എസ്എഫ്ഐയിലെ ചില വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പുറത്തുനിന്നുള്ള ഗുണ്ടകള്‍ ഹോസ്റ്റലില്‍ കയറി അക്രമം നടത്തിയത്. അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടന്നു വരുന്നതിനാല്‍ ഈ സമയത്ത് സ്വതന്ത്ര യൂണിയനില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായിരുന്നു. അതുകൊണ്ട് തങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുപോലും മതിയായ സംരക്ഷണം നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്ന അധികൃതരും കുറ്റവാളികള്‍ക്കൊപ്പം നിലനില്‍ക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: