നെടുമങ്ങാട്: സര്‍ക്കാര്‍ ഭൂമി കയ്യേറി ജെസിബികൊണ്ട് മണ്ണിടിച്ചു നിരത്തിയതില് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ ജെസിബി പിടിച്ചെടുത്ത് കേസെടുത്തു. മണ്ണിടിച്ച് നിരത്തുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്ത്തകന് ബി. സുനില്‍രാജിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ ആനാട് പുത്തന്‍പാലം ജംഗ്ഷനിലെ തിരുവനന്തപുരം പൊന്മുടി സ്റ്റേറ്റ് ഹൈവേയിലെ റോഡ് പുറമ്പോക്ക് ഭൂമിയിലാണ് ജെസിബി ഉപയോഗിച്ച് സമീപവാസിയായ ബഷീര്‍ മണ്ണിടിച്ച് നിരത്തിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തഹസീല്‍ദാരെയും വില്ലേജ് ഓഫീസറെയും വിവരമറിയിച്ചു. തഹസീല്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ ആനാട് വില്ലേജ് ഓഫീസര്‍ ജെസിബി കസ്റ്റഡിയിലെടുത്ത് തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചു. നേരത്തെയും ഇവിടെ കയ്യേറ്റം നടന്നിരുന്നു. സംഭവമറിഞ്ഞ് ഫോട്ടോയെടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെ ബഷീറും മകനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ നെടുമങ്ങാട് എസ്ഐ ഷിബുവിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് എത്തി ബഷീറിനെയും മകനെയും കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നെടുമങ്ങാട് പ്രസ്ക്ലബ് പ്രസിഡന്റ് അസീം താന്നിമൂടും സെക്രട്ടറി ആര്.സി. ദീപുവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: