പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ പിഎച്ച്സിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്താനുള്ള ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായി ഡോക്ടറെ സ്ഥിരം നിയമിക്കാത്തതുമൂലം ബുദ്ധിമുട്ടിയ ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും, ഫാര്‍മസിസ്റ്റിന്റെയും സ്റ്റാഫ് നേഴ്സിന്റെയും അഭാവം ഇന്നും തുടരുന്നു. രാവിലെ 10 മുതല്‍ 2 മണി വരെയാണ് ഡോക്ടറുടെ സേവനം. ആറോളം സബ് സെന്ററുകളുടെയും ചുമതല ഈ ഡോക്ടര്‍ക്കാണ്. ഇവിടെ വച്ച് കുട്ടികള്‍ക്കുള്ള വാക്സിനേഷന് കൊടുക്കുവാന്‍ ആഴ്ചയില്‍ ഒരുദിവസം ഡോക്ടര്‍ പോകുമ്പോള്‍ പിഎച്ച്സി വെറും കെട്ടിടം മാത്രമാകുന്നു. മലയോര മേഖലകളില്‍ നിന്ന് ചികില്‍സ തേടിയെത്തുന്ന ആദിവാസി കുടുംബങ്ങള്‍ അടക്കമുള്ള നിര്‍ധന രോഗികള്‍ നിരാശരായി മടങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയ പഴയ കെട്ടിടാവശിഷ്ടങ്ങള്‍ മല പോലെ കൂട്ടിയിട്ട് കാടുപിടിച്ച് തടസ്സമായി ഇന്നും അവശേഷിക്കുന്നു. കിടത്തിച്ചികില്സയ്ക്കാവശ്യമായ പത്തോളം ബെഡ്ഡുകള്‍ ഉപയോഗമില്ലാതെ നശിക്കുകയാണ്. ഓഫീസ് പോലെ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തി എത്രയും വേഗം കിടത്തി ചികില്‍സ ആരംഭിക്കണം. സ്ഥലവും സൗകര്യവുള്ള നല്ലൊരു ഹെല്‍ത്ത് സെന്റര്‍ സമീപത്തുണ്ടായിട്ടും ചികില്‍സ കിട്ടണമെങ്കില്‍ 15 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ദുര്‍വിധിയാണ് നാട്ടുകാര്‍ക്ക്. ഇതൊന്നും ഇവിടെ ആരംഭിക്കാത്തതിന്റെ കാരണമറിയാതെ ജനങ്ങള്‍ ഇപ്പോഴും ആശുപത്രിപ്പടിക്കലെത്തി നിരാശരായി മടങ്ങുന്ന കാഴ്ചയാണ് എന്നും ഇവിടെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: