സ്വാതന്ത്ര്യം ലഭിച്ചിട്ട് അറുപത്തൊമ്പതുവര്ഷം പൂര്‍ത്തിയായി. എഴുപതാം ദിനാഘോഷം രാജ്യമെമ്പാടും കൊണ്ടാടുന്നു. എന്നാല്‍ പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞാണോ നാം വളരുന്നത്? ഇന്ന് ‘പുതിയ സ്വാതന്ത്ര്യ’ത്തിനുവേണ്ടിയുള്ള സമരാവേശങ്ങളില്‍ പുത്തന്‍ തലമുറ രമിക്കുന്നു. അവര്‍ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യമിതാണ്?
ലൈംഗിക സ്വാതന്ത്ര്യം, വിവാഹം കഴിക്കാതെ സ്ത്രീ-പുരുഷന്മാര്ക്ക് ഒന്നിച്ചുജീവിക്കാനുള്ള സ്വാതന്ത്ര്യം, ലഹരി യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം, നാടിന്റെ സംസ്കാരത്തിനെതിരായി, അതിനെ നശിപ്പിക്കാനെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവിഷ്കാരത്തിന്റെ പേരിലുള്ള സ്വാതന്ത്ര്യം, സര്‍വകലാശാലകളില്‍ രാജ്യരക്ഷക്കെതിരായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം; ഭീകരവാദ പ്രവര്‍ത്തനം യഥേഷ്ടം നടത്താനുള്ള സ്വാതന്ത്ര്യം, ദളിതജനങ്ങളുടെ മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ മതപരിവര്‍ത്തനവും അട്ടിമറിയും നടത്താനുള്ള സ്വാതന്ത്ര്യം, മതേതരത്വത്തിന്റെപേരില് ദേശീയവിരുദ്ധ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം!
ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് നമ്മെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത് എന്ന് എകെജി ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
”അനൈക്യത്തെയും വിഭാഗീയതയെയും ഇരട്ടിപ്പിക്കുക, മുസ്ലിങ്ങളെ ഹിന്ദുക്കള്‍ക്കെതിരായി ഇളക്കിവിടുക, ഹിന്ദുക്കളെ താഴ്ന്നജാതിക്കെതിരായും ഇളക്കുക-ഇതായിരുന്നു സാമ്രാജ്യത്വത്തിന്റെ രാജ്യതന്ത്രം.” (എന്റെ ജീവിതകഥ- എ.കെ.ഗോപാലന്. അധ്യായം 4)
ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്താണ്? രാജ്യത്തിന്റെ ഏതെങ്കിലും മൂലയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി സ്വന്തം നാടിനെ അപമാനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. പലപ്പോഴും അവര്‍തന്നെ അത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതിനെതിരെ പ്രതിഷേധിച്ച ദേശസ്നേഹികളായ വിദ്യാര്‍ത്ഥി നേതാവിനെ രോഹിത് വെമുലയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച്, മരിച്ചു എന്ന ധാരണയില്‍ വഴിയില്‍ വലിച്ചെറിഞ്ഞു. പിന്നീട് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ ഭയപ്പെടുത്തലിനെതുടര്ന്ന് അക്രമം നടത്തിയ വെമുല ആത്മഹത്യ ചെയ്തു. കുറ്റവാളി മരിച്ചപ്പോള്‍ വിശുദ്ധനാക്കി മാറ്റി. ജാതി വഴക്ക് ഉണ്ടാക്കാനുള്ള ഉപകരണമാക്കി പല രാഷ്ട്രീയക്കാരും വെമുലയെ ഇന്നും ഉപയോഗിക്കുന്നു.
രാജ്യത്ത് അനേകം കൊടുംഭീകരാക്രമണങ്ങള് നടത്തിയ ഭീകരവാദികളെ ശിക്ഷിച്ചപ്പോള്‍ അവരുടെ മതം വിളിച്ചുപറഞ്ഞ് മുസ്ലിങ്ങളില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തി മുതലെടുക്കുന്നു. ഏതോ പ്രദേശങ്ങളില്‍ സംസ്കാരശൂന്യര്‍ പശുവിന്റെയും പന്നിയുടെയും പേരില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ അംഗീകാരം ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ഇന്ധനമായി ചില രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കുന്നു.
ഇവിടെ എകെജി പറഞ്ഞത് സത്യമാവുകയാണ്. അതുപക്ഷെ അദ്ദേഹം തന്നെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമാണ് ചെയ്യുന്നതെന്നുമാത്രം. അവര്‍ക്ക് അതുകൊണ്ട് താല്‍ക്കാലിക രാഷ്ട്രീയ ലാഭമുണ്ടായിരിക്കാം. പക്ഷേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നാടിന്റെ ഐക്യത്തെയും സുരക്ഷിതത്വത്തെയും അപകടത്തിലാക്കുമെന്ന കാര്യം അവര്‍ പരിഗണിക്കുന്നില്ല.
അങ്ങനെ രാജ്യരക്ഷ ഇവര്‍ക്ക് മുഖ്യവിഷയമാകാത്തതിന്റെ അടിസ്ഥാന സൗകര്യം ഒന്നുതന്നെയാണ്. കോണ്‍ഗ്രസ് അങ്ങനെയാവാന്‍ കാരണം അതിന്റെ സ്ഥാപനോദ്ദേശ്യം തന്നെയാണ്. വളര്‍ന്നുവരുന്ന ദേശീയ വികാരത്തെയും സ്വാതന്ത്ര്യസമര വീര്യത്തെയും ചോര്‍ത്തിക്കളയാന്‍ ബ്രിട്ടീഷുകാര്‍തന്നെ തുടങ്ങിയതാണല്ലൊ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പിന്നീട് തിലകനില്‍ തുടങ്ങി അരവിന്ദന്, ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ യഥാര്‍ത്ഥ ദേശീയവാദികള്‍ കോണ്‍ഗ്രസിനെ ദേശീയപ്രസ്ഥാനമാക്കി മാറ്റി.
മാത്രമല്ല കോണ്‍ഗ്രസിന് ഒരിക്കലും ദേശീയതയും സംസ്കാരവും ഒരുപ്രശ്നമേ ആയിരുന്നില്ല. അധികാരത്തിനുവേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുക എന്നതുമാത്രമായിരുന്നു അവരുടെ നയം. അതിന്റെ ഏറ്റവും നല്ല തെളിവാണ് മുഹമ്മദാലി ജിന്ന. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഏറ്റവും നല്ല അംബാസഡര്‍ എന്ന് നേതാക്കള്‍ തന്നെ വിശേഷിപ്പിച്ച കടുത്ത ദേശീയവാദിയായിരുന്ന ജിന്നയെ കടുത്ത പാക്കിസ്ഥാന് വാദിയും വര്‍ഗീയവാദിയുമാക്കി മാറ്റി കോണ്‍ഗ്രസ്. ബ്രിട്ടീഷുകാര്‍ ചെയ്ത അതേപണിയാണ്.
മതവിഭജനം സൃഷ്ടിച്ച്, വര്‍ഗീയത വളര്‍ത്തി എങ്ങനെ അധികാരം നിലനിര്‍ത്താം, അതാണവരുടെ ഒരേയൊരു അജണ്ട.
ദേശീയ വികാരശൂന്യതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് കശ്മീര്‍ പ്രശ്നം. സമാധാനത്തിന്റെ പ്രവാചകനാകാനുള്ള അമിതമായ ആവേശത്തിന്റെയും എഡ്വിന മൗണ്ട് ബാറ്റനെ ദല്‍ഹിയില്‍ നിലനിര്‍ത്താനുള്ള ഗൂഢമായ സ്വാര്‍ത്ഥതയുടെയും പരിണതഫലമാണ് ഇത്രയും ദുരന്തം വിതച്ച, വിതച്ചുകൊണ്ടിരിക്കുന്ന കശ്മീര്‍ പ്രശ്നം. അടിമത്തത്തില്‍നിന്നു മോചിതനായ ആള് തന്റെമേലുള്ള അവകാശം ഉടമക്കുതന്നെ നല്കുന്ന വിഡ്ഢിത്തം ലോകത്തില്‍ മറ്റൊരിടത്തും ഉണ്ടായിട്ടില്ല.
കശ്മീര്‍ പ്രശ്നം വഷളാക്കാനുള്ള നിര്‍ദ്ദേശം നല്കിയ മൗണ്ട്ബാറ്റനെ നിലനിര്‍ത്തിയത് പക്ഷേ നെഹ്റുവിന്റെ സ്വാര്‍ത്ഥമോഹത്തിന്റെ പൂര്ത്തീകരണത്തിനുവേണ്ടിയായിരുന്നു.
ദേശീയവികാരത്തെ തല്ലിക്കെടുത്തുന്നതില്‍ കോണ്‍ഗ്രസുകാരെ തോല്‍പ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായാണ് കരുതിയത്. ദേശീയത സങ്കുചിതമാണ്. ദേശീയത എന്നല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറയുക; സങ്കുചിത ബൂര്‍ഷ്വാ ദേശീയത എന്നാണ്.
സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത എല്ലാവരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചു. ജെ.പി, അംബേദ്കര്‍, സുഭാഷ്, തിലകന്, ഗാന്ധിജി, സവര്‍ക്കര്‍ എന്നുവേണ്ട ആരും പാര്‍ട്ടിക്ക് അഭിമതരായിരുന്നില്ല. ഇവരെല്ലാം വ്യത്യസ്ത നിലപാടുള്ളവരായിരുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചവരായിരുന്നു.
വിവിധ തത്വശാസ്ത്രങ്ങളില്‍ വിശ്വസിച്ചവരായിരുന്നു. തമ്മില്‍തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളവരുമായിരുന്നു. എങ്കിലും അവരെ പൊതുവായി ചേര്‍ത്തുനിര്‍ത്തുന്നത് ദേശീയവേദി എന്ന നിലയ്ക്കാണ്. എല്ലാവരുടെയും മാര്‍ഗം പലതായിരിക്കെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു-ഭാരതസ്വാതന്ത്ര്യം.
ഈ രണ്ടുകാര്യംകൊണ്ടുതന്നെയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവരെ ശത്രുക്കളായി പ്രഖ്യാപിച്ചത്; ദേശീയതയും സ്വാതന്ത്ര്യവും. അല്ലെങ്കില്‍ മറ്റെന്തു ദ്രോഹമാണ് സുഭാഷും ഗാന്ധിജിയും മറ്റും പാര്‍ട്ടിക്ക് ചെയ്തത്? അങ്ങനെയല്ലെങ്കില്‍ എന്തിന് അവരെ അപമാനിച്ചു?
കമ്മ്യൂണിസ്റ്റ് ആശയം ദേശീയതക്ക് എതിരായിരുന്നതുകൊണ്ടാണ് രണ്ടാംലോക യുദ്ധ സമയത്ത് ബ്രിട്ടീഷുകാരെ സഹായിച്ചത്; സോവിയറ്റു യൂണിയനുവേണ്ടി മുദ്രാവാക്യം വിളിച്ചത്. അവര്‍ ദേശീയതക്ക് എതിരായതുകൊണ്ടാണ് പാക്കിസ്ഥാനെ പിന്തുണച്ചത്; ഭാരതത്തെ പതിനാറു രാജ്യങ്ങളാക്കണമെന്നു പ്രമേയം പാസ്സാക്കിയത്.
(1942 സെപ്തം:19) അവര്‍ സ്വാതന്ത്ര്യസമരത്തിന് എതിരായതുകൊണ്ടാണ് ഐഎന്‍എ ഭടന്മാരെ പിടിച്ച് ബ്രിട്ടീഷ് പോലീസില്‍ ഏല്‍പ്പിച്ചത് (കാന്തലോട്ടു കുഞ്ഞമ്പു 1993 ജൂലൈ 31, പത്രസമ്മേളനം) അവര്‍ സ്വാതന്ത്ര്യത്തിനെതിരായതുകൊണ്ടാണ് ഓഗസ്റ്റ് 15 കരിദിനമായി ആചരിച്ചത്.
ഇന്ന് അവര്‍ സ്വാതന്ത്ര്യദിന പരിപാടി നടത്തുന്നത് ദേശീയതയെ ഉദ്ദീപിപ്പിക്കാനല്ല, വര്‍ഗീയതയെ ആളിക്കത്തിക്കാനാണ്. അവരുടെ പരിപാടികളും പ്രസംഗങ്ങളും ശ്രദ്ധിച്ചുകൊള്ളുക-രാജ്യസ്നേഹമായിരിക്കില്ല വിഷയം. സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്വല രംഗങ്ങളായിരിക്കില്ല വരച്ചുകാട്ടുക. സവര്‍ണാവര്‍ണ വിദ്വേഷവും ദളിത് ജാതി വഴക്കുകളും മതവൈരം സൃഷ്ടിക്കുന്ന കപടമതേതര പ്രയോഗങ്ങളും വിഷംചീറ്റലും മാത്രമായിരിക്കും അവരുടെ സ്വാതന്ത്ര്യദിന പ്രക്ഷേപങ്ങള്‍.
ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യസമരത്തെയും ദേശീയ ഐക്യത്തെയും ദുര്‍ബലപ്പെടുത്തുന്നതിനാണ് അലിഗഢ് വിദ്യാഭ്യാസ പ്രസ്ഥാനവും മുസ്ലിംലീഗും കോണ്‍ഗ്രസും സൃഷ്ടിച്ചത്. അതില്‍ അലിഗഢിന്റെയും ലീഗിന്റെയും ദൗത്യം ഇന്ന് ജെഎന്യുവിലൂടെയും മറ്റും കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു ചെയ്യുന്നു. കോണ്‍ഗ്രസിനെക്കൊണ്ട് ഉദ്ദേശിച്ചകാര്യംതന്നെ ഇപ്പോഴും വിജയകരമായി തുടരുകയും ചെയ്യുന്നു.
വളര്‍ന്നുവരുന്ന പുത്തന്‍ തലമുറ അരാജകവാദികളും രാഷ്ട്രദ്രോഹികളും ആകാതിരിക്കണം. രാഷ്ട്രഭക്തി ആദര്‍ശമാകണം. രാഷ്ട്രസേവനം സ്വഭാവമാകണം. രാഷ്ട്രസുരക്ഷ ജീവിതവ്രതമാകണം. അതു സാധിക്കണമെങ്കില്‍ നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കണം. രാഷ്ട്രീയ കാരണം തടസ്സമാകരുത്. സംസ്കാരവും പാരമ്പര്യവും പൊതുവാണെന്ന തിരിച്ചറിവുണ്ടാകണം. ഇന്ന് അതിന് തടസ്സമായി നില്‍ക്കുന്നത് അന്ധമായ രാഷ്ട്രീയ വിദ്യാഭ്യാസമാണ്. വേണ്ടത് ദേശീയ വിദ്യാഭ്യാസമാണ്.
അരാജകവാദവും ‘സ്വാതന്ത്ര്യ’വാദവും സാമൂഹിക വിരുദ്ധമാണ്; മൃഗീയമാണ്. മതവാദവും മതേതരവാദവും ദേശീയവിരുദ്ധതയെയാണ് അടയാളപ്പെടുത്തുന്നത്. മറ്റു മതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്ന പുരോഹിതന്മാരും ജനക്കൂട്ടത്തില്‍ ബോംബായി പൊട്ടിത്തെറിക്കാന്‍ പഠിപ്പിക്കുന്ന ഭീകരവാദിയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ മാത്രമാണ്.
നമ്മുടെ നാടുപോലെ സുന്ദരമായ, സ്വാതന്ത്ര്യമുള്ള മറ്റൊരു നാട് ഏതാണ്. ചരിത്രത്തിന്റെ നീണ്ട കിരണങ്ങള്‍പോലും കടന്നുചെല്ലാന്‍ കഴിയാത്തത്ര ആഴം! ഗവേഷക പടുക്കളുടെ ശാസ്ത്രസങ്കേതങ്ങള്ക്ക് പരതാന്‍ കഴിയാത്തത്ര ഭൂതകാലം! അനേകം തത്വശാസ്ത്രങ്ങളുടെ വിളയാട്ടം. മതങ്ങളുടെ വേലിയേറ്റം. ഭൗതികശാസ്ത്രങ്ങളുടെ തള്ളിക്കയറ്റം. ആക്രമണകാരികളായ അനേകരുടെ കുതിച്ചുകയറ്റം.
കാലംപോകെ തിരയൊഴിഞ്ഞ തീരംപോലെ വീണ്ടും ഭാരതഭൂവില്‍ ശാന്തിയുടെ കളിയാട്ടം, പെയ്തൊഴിഞ്ഞ പാടംപോലെ വീണ്ടും പുതുനാമ്പുകള്‍. പുതുമൊഴികള്‍, പുതുപ്രവാചകന്മാര്, പുതുവിശ്വാസികള്‍. അപ്പോഴും പഴമയുടെ നെരിപ്പോടുമായി കാരണവന്മാര് അനുഗ്രഹാശിസ്സുകളുമായി വഴിയില്‍ കാവല്നില്ക്കുന്നു.
നമുക്ക് ആനന്ദം തോന്നേണ്ടതല്ലേ, ആഹ്ലാദം തിരതല്ലേണ്ടതല്ലേ സ്വാതന്ത്ര്യത്തിന്റെ ദിനത്തില്‍. നമ്മെ സങ്കുചിതരാക്കുന്ന മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാര്‍ത്ഥതയുടെയും അതിമോഹത്തെ കുഴിച്ചുമൂടാം. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പുതുനാമ്പുകളെ പാകി മുളപ്പിക്കാം. മതം വ്യക്തിപരമാകട്ടെ. ജാതി വീട്ടിലിരിക്കട്ടെ. രാഷ്ട്രീയം പിന്നാമ്പുറത്തു നില്ക്കട്ടെ. നമുക്ക് കൈകോര്‍ക്കാം. നല്ലൊരു നാളേക്കായി. നമുക്ക് ചേര്ന്നുനില്ക്കാം, കരുത്തുറ്റ രാഷ്ട്രത്തിനായി. ഒന്നിച്ചുമുന്നേറാം, ശുഭമായ ഭാവിക്കായി. ഒന്നിച്ചു പ്രവര്‍ത്തിക്കാം, നവഭാരതത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: